14കാരിയെ കൂട്ടബലാത്സംഗം ചെയ്ത്  തേയിലതോട്ടത്തില്‍ ഉപേക്ഷിച്ചു

ഗുവാഹതി- അസമില്‍ 14കാരിയെ കൈയും കാലും ബന്ധിച്ച നിലയില്‍ അബോധാവസ്ഥയില്‍ തേയില തോട്ടത്തില്‍ കണ്ടെത്തി. ഫെബ്രുവരി മൂന്ന് മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഭൈജാന്‍ അലി, സഫര്‍ അലി എന്നിവരാണ് അറസ്റ്റിലായതെന്ന് ദിബ്രുഗഢ് എസ്.പി ശ്വേതക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്.
കൈയും കാലും കയര്‍കൊണ്ട് കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഭൈജാന്‍ അലി എന്നയാള്‍ ഫെബ്രുവരി മൂന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം തേയിലതോട്ടത്തില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭൈജാന്‍ അലി എന്നയാള്‍ തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തത്. പോക്സോ കേസടക്കം ചുമത്തിയാണ് രണ്ടുപേരെയും അറസ്റ്റുചെയ്തത്. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News