Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 56 വയസ്സാണോ വിരമിക്കല്‍ പ്രായം? ആശ്ചര്യപ്പെട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി :  കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  56 വയസാണ് വിരമിക്കല്‍ പ്രായം. പ്രായപരിധി ഉയര്‍ത്താന്‍ വിവിധ കാലങ്ങളിലെ സര്‍ക്കാറുകള്‍ ശ്രമിക്കുമ്പോഴെല്ലാം യുവജന സംഘടനകളുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയരാറുണ്ട്. അതുകൊണ്ട് പ്രായപരിധി കൂട്ടുന്ന കാര്യം നടപ്പാക്കുക എളുപ്പമല്ല. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 56 വയസ്സില്‍ വിരമിക്കുമെന്ന് കേട്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്‌തോഗി. കേരളത്തിലെ പെന്‍ഷന്‍ പ്രായം നീതിയുകത്മല്ലെന്ന് ജഡ്ജി പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍  അസ്സോസിയേറ്റ് പ്രൊഫസര്‍ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം.

മറ്റൊരു സംസ്ഥാനത്തും 56-ാം വയസില്‍ വിരമിക്കേണ്ടിവരില്ലെന്ന്  ജഡ്ജി പറഞ്ഞു. ബോണി നടേശനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷാണ് കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അമ്പത്തിയാറാം വയസില്‍ വിരമിക്കുമെന്ന് കോടതിയില്‍ പറഞ്ഞത്. തുടര്‍ന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. കുട്ടികളുടെ പഠനം ഉള്‍പ്പടെയുള്ള കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജീവനക്കാര്‍ വിരമിക്കേണ്ടിവരുന്നത് നീതിയുക്തമല്ലെന്ന്  ജസ്റ്റിസ് റസ്‌തോഗി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് വയസാണ് ശരാശരി വിവാഹപ്രായം. കുട്ടികള്‍ കോളേജിലെത്തുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
എന്നാല്‍ നിരവധി ചെറുപ്പക്കാരാണ് ഒരോ വര്‍ഷവും ഉയര്‍ന്ന പഠനത്തിന് ശേഷം തൊഴിലന്വേഷകരായി മാറുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ നഷ്ടമാകുമെന്ന് സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി ചൂണ്ടിക്കാട്ടി. എന്നാല്‍ രണ്ടും സന്തുലിതമായി കൊണ്ടു പോകണമെന്നായിരുന്നു ജസ്റ്റിസ് റസ്‌തോഗി അഭിപ്രായപ്പെട്ടത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് നയപരമായ തീരുമാനമാണെന്നും അതില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷും കോടതിയില്‍ വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News