പ്രവാസി വിരുദ്ധ കേരള ബജറ്റ് -ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ- പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്ത, പ്രവാസി വിരുദ്ധ ബജറ്റാണ് കേരള സർക്കാർ അതരിപ്പിച്ചതെന്ന് ജിദ്ദ ഒ.ഐ.സി.സി. കേരള സമ്പദ്ഘടനയ്ക്ക് പ്രവാസികൾ അർപ്പിച്ച സംഭാവനകളെ ഒട്ടും പരിഗണിക്കാത്ത, യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ പറഞ്ഞു.  
2022 മാർച്ചിൽ പ്രവാസികളുടെ ക്ഷേമത്തിനായി ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖയായി മാറിയതിന്റെ ചുവടുപിച്ചുള്ള മറ്റൊരു പ്രഖ്യാപനമായി മാത്രമേ വിമാന യാത്രാ നിരക്ക് കുറക്കുന്നതിനുള്ള പദ്ധതിയെ കാണാനാവൂ. ഇതിനു ഏറെ പ്രയോജനകരമാകുന്ന കേരള എയർ പദ്ധതിയെ കുറിച്ച് യാതെന്നും ബജറ്റിലില്ല. ലക്ഷക്കണക്കിന് പ്രവാസികൾ സ്വദേശി വൽക്കരണത്തിന്റെയും കോവിഡ് പ്രതിസന്ധിയുടെയും പേരിൽ കേരളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു എന്ന വ്യക്തമായ കണക്കു സർക്കാരിന്റെ പക്കൽ ഉണ്ടായിട്ടും, അവർക്കു ഗുണകരമായ ഒരു പുനരധിവാസ പദ്ധതിയും ഉണ്ടായില്ല. 
100 തൊഴിൽ ദിനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയായി പറയുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബൈലയ്‌സ്ഡ് പദ്ധതിയ്ക്ക് വകയിരിത്തിയിരിക്കുന്നത് ആകെ 5 കോടി രൂപയാണ്. എന്നാൽ കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുന്ന ലോക കേരള സഭയ്ക്ക് 2.5 കോടിയാണ് വകയിരിത്തിയിരിക്കുന്നത്. പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസി പെൻഷൻ വർധിപ്പിക്കുന്നതിനെ കുറിച്ച് ബജറ്റ് ഒരക്ഷരം മിണ്ടിയില്ല.
പ്രവാസികളുടെ സർക്കരെന്ന് ഗീർവാണം പറയുന്ന ഇടത് അനുകൂല പ്രവാസി സംഘടനകൾ ഈ പ്രവാസി വിരുദ്ധ ബജറ്റിനെ അംഗീരിക്കുന്നുണ്ടോ എന്ന കാര്യം തുറന്നു പറയണമെന്നു ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ മുനീർ പറഞ്ഞു. പ്രവാസികളെ ഒന്നടങ്കം അവഗണിച്ച കേരള ബജറ്റിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മുനീർ പറഞ്ഞു. 
 

Tags

Latest News