Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ 'ബോംബെ' പിടിയില്‍

കൊച്ചി- ഏറെ നാളായി എക്‌സൈസിനെ വട്ടം കറക്കിയിരുന്ന കൊച്ചി സ്വദേശി ഒടുവില്‍ എം. ഡി. എം. എയുമായി പിടിയിലായി. പള്ളുരുത്തി എം. എല്‍. എ റോഡില്‍ ചാണേപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (ബോംബെ- 31) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്ന് ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. 'സ്‌പെഷ്യല്‍ മെക്‌സിക്കന്‍ മെത്ത്' എന്ന് പറഞ്ഞാണ് ഇയാള്‍ ഉപഭോക്താക്കളേയും വിതരണക്കാരേയും ആകര്‍ഷിച്ചിരുന്നത്. 

അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതി യുവാക്കളില്‍ നിന്ന് പൊതുവായി കേട്ടു വന്നിരുന്നൊരു പേരായിരുന്നു 'ബോംബെ' എന്നുള്ളത്. എന്നാല്‍ പലരും ഇയാളെ നേരില്‍ കണ്ടിട്ടില്ല. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുടങ്ങി അതിലൂടെ ആളുകളെ 'ബോംബെ' എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇത്തരത്തില്‍ പരിചയപ്പെടുന്നവരെ സാവധാനം വന്‍ തുകകള്‍ വാഗ്ദാനം ചെയ്ത് എം. ഡി. എം. എ വിതരണത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ  രീതി. ഇത്തരത്തില്‍ ഇയാളുടെ കെണിയില്‍ അകപ്പെട്ട ഒരു യുവതിയുടെ സുഹൃത്ത് നല്‍കിയ വിവരം അനുസരിച്ച് സിറ്റി മെട്രോ ഷാഡോ സംഘവും എറണാകുളം ഇന്റലിജന്‍സ് വിഭാഗവും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘത്തിന്റെ നിര്‍ദേശാനുസരണം യുവതി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇയാളോട് മയക്കുമരുന്ന് ആവശ്യപ്പെടുകയായിരുന്നു.  

ഏതെങ്കിലും ഒരു സ്ഥലത്ത് മയക്ക് മരുന്ന് വെച്ചതിന് ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഒരിക്കലും നേരിട്ട് വന്നിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെ ക്യു ആര്‍ കോഡ് അയച്ച് കൊടുത്ത് അതിലൂടെ മാത്രമേ മയക്ക് മരുന്നിന്റെ പണം വാങ്ങിയിരുന്നുള്ളൂ. 

ഒരു വലിയ ഡീല്‍ നടത്തുന്നതിന് ഒരു പാര്‍ട്ടി എത്തിയിട്ടുണ്ടെന്നും ക്യാഷിന്റെ കാര്യം നേരിട്ട് സംസാരിക്കണമെന്നും കൂടി യുവതി ഇയാളെ അറിയിച്ചു. ആദ്യം നേരില്‍ വരാന്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ മറഞ്ഞിരുന്ന 'ബോംബെ' പ്രത്യക്ഷപ്പെടുകയായിരുന്നു. കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ടാക്‌സി കാറില്‍ വന്നിറങ്ങിയ ഉടനെ പന്തികേട് മനസ്സിലാക്കായ ഇയാള്‍ കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ടീം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

ബ്ലാംഗ്ലൂരില്‍ വച്ച് പരിചയപ്പെട്ട ഒരു ആഫ്രിക്കല്‍ സ്വദേശി വഴിയാണ് എം. ഡി. എം. എ എത്തിക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത്കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍. ഡി. ടോമി, ടി. പി. ജെയിംസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News