കേന്ദ്ര ബജറ്റിൽ പ്രവാസികളെ പാടെ അവഗണിച്ചു -ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ- പ്രവാസികളെ പാടെ അവഗണിച്ചും അവരുടെ  സംഭാവനകൾ പരാമർശിക്കുക പോലും ചെയ്യാതെയും, കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ജിദ്ദ ഒ.ഐ.സി.സി കുറ്റപ്പെടുത്തി.
കോവിഡാനന്തര പ്രവാസ ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. പ്രവാസി ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ മിഷനുകൾക്കു പ്രോചോദനമാകുന്ന ഒരു വിഹിതം പോലും ബജറ്റിലില്ല -ഒ.ഐ.സി.സി സൗദി വെസ്‌റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ പറഞ്ഞു. 
എമിഗ്രേഷൻ ഫണ്ട്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്നിവകളിലൂടെ പ്രവാസികളിൽ നിന്നും ശേഖരിക്കുന്ന തുക പോലും ശരിയാവണം ഉപയോഗിക്കുവാനുള്ള ക്രിയാത്മകമായ ഒരു നിർദേശവും ഇല്ല. സ്വദേശിവൽക്കരണമടക്കുള്ള വിവിധ കാരണങ്ങളാൽ തിരിച്ചെത്തിയ പ്രവാസികൾക്കുള്ള ഒരു പുനരധിവാസ പദ്ധതിയും ഈ ബജറ്റിലില്ല. പ്രവാസികളുടെ പേരിലുള്ള കെട്ടിട വാടക പേയ്‌മെന്റുകൾക്ക് 30 ശതമാനം നികുതി വിധേയമാണ്. കൂടാതെ, ഒരു എൻ.ആർ.ഐ പ്രോപ്പർട്ടി വിൽക്കുമ്പോൾ, വാങ്ങുന്നയാൾ വസ്തുവിൽ പ്രവാസിക്ക് നഷ്ടമുണ്ടായാലും വിൽപന തുകയുടെ 20 ശതമാനം നികുതി കുറയ്‌ക്കേണ്ടതുണ്ട്. ടി.ഡി.എസ് നികുതിയുടെ പേരിൽ അനാവശ്യമായ ഉയർന്ന കിഴിവ് കാരണം റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കപ്പെടുമെന്നും ലഘൂകരിക്കപ്പെടുമെന്നും പ്രതീക്ഷിച്ചിരുന്നു. എക്‌സ്‌ചേഞ്ച് നിയമ പ്രകാരം ഒരു എൻ.ആർ.ഐ എന്ന നിലയിൽ, ആവശ്യമായ ഡോക്യുമെന്ററി തെളിവുകൾ നൽകിയ ശേഷം നോൺ റെസിഡന്റ് അക്കൗണ്ടിൽ നിന്ന് ഒരു മില്യൺ ഡോളർ (3.75 ദശലക്ഷം റിയാൽ) വരെ പണമടയ്ക്കാൻ അനുവാദമുണ്ട്. എന്നാൽ 1 മില്യൺ ഡോളറിൽ കൂടുതൽ പണമയയ്ക്കുന്നതിന് ഇന്ത്യൻ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) പ്രത്യേക അനുമതി ആവശ്യമാണ്. നിരവധി വർഷങ്ങളായി പരിധി മാറ്റമില്ലാതെ തുടരുന്നതിനാൽ പണമടയ്ക്കൽ പരിധി ന്യായമായ തുകയായി ഉയർത്തേണ്ടതുണ്ട്. 
കാരണം, കുട്ടികളുടെ വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ, വസ്തു വകകൾ വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി കൂടുതൽ പണം വിദേശത്തേക്ക് അയക്കേണ്ടതിന്റെ ആവശ്യകത എൻ.ആർ.ഐകൾക്കിടയിൽ വർധിച്ചു വരികയാണ്. 
എൻ.ആർ.ഐ സ്റ്റാറ്റസ് സംബന്ധമായ കാര്യങ്ങളിലെ അവ്യക്തത കാരണം ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പ്രവാസികളെ അന്യായമായി നികുതികളുടെ പേര് പറഞ്ഞു ചൂഷണം ചെയ്യന്ന സ്ഥിതിവിശേഷം ഒഴിവാക്കണം. മേൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങളിലും പരിഹാരം കാണുന്നതിനുള്ള ഒരു നിർദേശം പോലും ബജറ്റിൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ മുനീർ വർത്താ കുറിപ്പിൽ പറഞ്ഞു.

Tags

Latest News