തബൂക്ക് - വ്യാജ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിനെതിരെ ശിക്ഷ നടപടി സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രവർത്തനങ്ങളുടെ നിയമ സാധുത ഉറപ്പു വരുത്താനും നിയമ ലംഘനങ്ങൾ കണ്ടെത്താനും വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനക്കിടെയാണ് പെർഫ്യൂം വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം വ്യാജ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ചതായി വാണിജ്യ മന്ത്രാലയ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
ഓഫറിന്റെ തുടക്കത്തിൽ നറുക്കെടുപ്പിലൂടെ മൂന്നു കാറുകൾ സമ്മാനം നൽകുമെന്ന് സ്ഥാപനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥാപനത്തിനു മുന്നിൽ പ്രദർശിപ്പിച്ച രണ്ടു കാറുകൾ സ്ഥാപനം ഒളിപ്പിക്കുകയും സമ്മാനമായി ഒരു കാർ മാത്രം നിലനിർത്തുകയുമായിരുന്നു. വ്യാജ വിവരങ്ങൾ ഉപയോഗിച്ചും ഉപയോക്താക്കളെ കബളിപ്പിച്ചും ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതും വിൽപനക്ക് പ്രദർശിപ്പിക്കുന്നതും വാണിജ്യ വഞ്ചന വിരുദ്ധ നിയമം അനുസരിച്ച് നിയമ ലംഘനമാണ്. ഇതിന് അഞ്ചു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
ജിദ്ദയിലും തബൂക്കിലും വെയർഹൗസുകൾ അടപ്പിച്ചു
ജിദ്ദ - ജിദ്ദയിലും തബൂക്കിലും ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ടു വെയർഹൗസുകളിൽനിന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഏഴര ലക്ഷത്തിലേറെ പാക്കറ്റ് കോസ്‌മെറ്റിക്‌സും 23.4 ടൺ ഭക്ഷ്യവസ്തുക്കളും പിടികൂടി. ഇരു സ്ഥാപനങ്ങളും അധികൃതർ അടപ്പിച്ചു. നിയമാനുസൃത ലൈസൻസുകളില്ലാതെ വൻതോതിൽ സൗന്ദര്യവർധക ഉൽപന്നങ്ങൾ സൂക്ഷിച്ച ജിദ്ദയിലെ വെയർഹൗസ് അനധികൃത ഗോഡൗണുകൾ കണ്ടെത്താൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നടത്തിയ പരിശോധനകൾക്കിടെയാണ് ശ്രദ്ധയിൽ പെട്ടത്.
ആരോഗ്യ, സുരക്ഷ വ്യവസ്ഥകൾ പാലിക്കാതെയാണ് സ്ഥാപനത്തിൽ കോസ്‌മെറ്റിക്‌സ് ശേഖരം സൂക്ഷിച്ചിരുന്നത്. ലൈസൻസില്ലാതെ തബൂക്കിൽ പ്രവർത്തിച്ചിരുന്ന വെയർഹൗസിൽ കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കളുടെ വൻ ശേഖരം കണ്ടെത്തി. രണ്ടു സ്ഥാപനങ്ങളും അടപ്പിച്ച അധികൃതർ തുടർനടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമകളെ വിളിപ്പിച്ചിട്ടുണ്ട്.






