Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വിരുദ്ധരെന്ന് പറയുന്നവർ രാഹുലിന്റെ യാത്രയിൽനിന്ന് വിട്ടുനിന്നത് ആശ്ചര്യപ്പെടുത്തി- ഒമർ അബ്ദുല്ല

- ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാത്ത രാഷ്ട്രീയ സുഹൃത്തുക്കൾ ആത്മപരിശോധന നടത്തണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല

ശ്രീനഗർ - കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ നിരവധി രാഷ്ട്രീയ പാർട്ടികൾ പങ്കുചേരാത്തതിൽ നിരാശയുണ്ടെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. യാത്രയിൽനിന്ന് വിട്ടുനിൽക്കാൻ രാഷട്രീയ പാർട്ടികളെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തെക്കുറിച്ച് ഗൗരവമായി പരിശോധിക്കണം. തീരുമാനം ഒട്ടും ശരിയായില്ല. ഈ യാത്ര ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാനോ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുന്നതിനോ ആയിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 രാഷ്ട്രീയം എന്നത് സഖ്യങ്ങൾ മാത്രമല്ല, ഒരു വ്യക്തിയോ പാർട്ടിയോ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതുകൂടിയാണ്. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര നടത്തിയത്. ഞാനത് തിരിച്ചറിയുകയും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുകയുമായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ യാത്രയ്ക്ക് എത്തി. രാഹുൽഗാന്ധി ബി.ജെ.പി.യെ നേരിടുകയാണെന്ന തിരിച്ചറിവാണ് അതിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
  ബി.ജെ.പിയെ എതിർക്കുകയും എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് അവകാശപ്പെടുകയും ചെയ്യുന്ന പാർട്ടികൾ ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഈ യാത്രയിൽനിന്ന് വിട്ടുനിന്നത് ആശ്ചര്യകരമാണ്. ചില രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്റെ ചില രാഷ്ട്രീയ സുഹൃത്തുക്കളും ചെറുപ്പക്കാരും വിട്ടുനിൽക്കാൻ തീരുമാനിച്ചതിൽ ഞാൻ നിരാശനാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ സന്ദേശം താൻ തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് കോൺഗ്രസ് നേതാവിനൊപ്പം നടന്നതും. 
 ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് മാത്രമല്ല കോൺഗ്രസിന് ജമ്മു കശ്മീരിലൂടെ യാത്ര നടത്താനായത്. യാത്രയുടെ ക്രെഡിറ്റ് അതിനാണെങ്കിൽ, എന്തുകൊണ്ടാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാത്തത്? ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് നിഷേധിക്കുന്നത് എന്തിനെന്ന് ബി.ജെ.പി വിശദീകരിക്കട്ടെ. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഞങ്ങൾക്ക് അമ്മയില്ലാത്തത്? ജമ്മു കാശ്മീരിന് ജനാധിപത്യം നിഷേധിക്കപ്പെടുകയാണ്. 
 ബിജെപിക്ക് ജനങ്ങളെ നേരിടാൻ ഭയമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ യാതൊരു കാരണവുമില്ലെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസെന്ന് പോസ്റ്റ്; പരാതിക്കു പിന്നാലെ പോലീസ് ഭീഷണിയെന്ന് യുവാവ്
     
കണ്ണൂർ -
രാഷ്ട്രപിതാവ് മഹാത്മജിയെ വധിച്ചത് സംബന്ധിച്ച ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ പോലീസ് ഭീഷണിപ്പെടുത്തിയതായി ആരോപണം. ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മുഴക്കുന്ന് എസ്.എച്ച്.ഒ രജീഷ് ഭീഷണിപ്പെടുത്തിയെന്ന് കണ്ണൂർ ഇരിട്ടി സ്വദേശിയായ സിയാദ് പറഞ്ഞു. 
 തന്റെ എഫ്.ബി പോസ്റ്റിനെതിരെ ആർ.എസ്.എസ് പ്രവർത്തകൻ പരാതി കൊടുത്തതോടെ എസ്.എച്ച്.ഒ സ്റ്റേഷനിൽ വിളിച്ചുവരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സിയാദ് പറയുന്നത്. സംഭവത്തിൽ മുഴക്കുന്ന് എസ്.എച്ച്.ഒ രജീഷ് പ്രതികരിച്ചിട്ടില്ല.

Latest News