ഫെബ്രുവരി ഒന്ന് മുതൽ കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ഇരു നിലയുള്ള കെ.എസ്.ആർ.ടി.സി ബസുകളിലിരുന്ന് കാണാൻ സൗകര്യമൊരുക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ സാധ്യത അകലുകയാണെന്നാണ് സൂചന. വാക്ക് പാലിക്കാൻ സർവീസ് ആരംഭിക്കുകയാണെങ്കിൽ തന്നെ അത് സാദാ കെ.എസ്.ആർ.ടി.സി ബസുപയോഗിച്ചായിരിക്കുമെന്നാണ് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത സർക്കാർ പ്രതിനിധി അറിയിച്ചത്. തളിയും കുറ്റിച്ചിറയുമെല്ലാം ഉൾപ്പെടുന്നതാണ് കോഴിക്കോട്ടെ ടൂർ പാക്കേജ്. തളിയിലെയും കുറ്റിച്ചിറയിലെയും വീതി കുറഞ്ഞ റോഡും അടുത്തടുത്തുള്ള കെട്ടിടങ്ങളുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഡബിൾ ഡെക്കർ ബസിന് ഇതു വഴി കടന്നുവരാൻ പ്രയാസമായിരിക്കും. വൈദ്യുതി, ടെലിഫോൺ ലൈനുകളുടെ പ്രശ്‌നം വേറെയും.
വിദേശ രാജ്യങ്ങലെ വൻ നഗരങ്ങളിൽ ഡബിൾ ഡെക്കർ ബസ് സർവീസുകളുണ്ട്. ഈ മാതൃക പിന്തുടർന്നാണ് തിരുവനന്തപുരത്ത് ഡബിൾ ഡെക്കർ സർവീസ് തുടങ്ങിയത്. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മറ്റിടങ്ങളിൽ കൂടി സർവീസ് വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസി ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായാണ് കോഴിക്കോട് നഗരത്തിൽ സർവീസ് ആരംഭിക്കുന്നത്. പുതിയ സർവീസിലൂടെ കോഴിക്കോട് നഗരക്കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് കെഎസ്ആർടിസി കണക്കാക്കുന്നത്. തിരുവനന്തപുരത്തിന് സമാനമായി നഗരക്കാഴ്ചകൾ കാണിക്കാനുള്ള സംരംഭമാണിത്. യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് കോഴിക്കോട് നഗരത്തിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെ ഡബിൾ ഡെക്കർ സിറ്റി റൈഡ് നടത്തുക. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, വരക്കൽ ബീച്ച് ഹൈലൈറ്റ് മാൾ എന്നീ സ്ഥലങ്ങളിലൂടെയാകും ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് കടന്നുപോകുക.
തിരുവനന്തപുരത്തെ പോലെ ഡബിൾ ഡെക്കർ ബസിന്റെ രണ്ടാം നിലയുടെ മേൽക്കൂര മാറ്റി സഞ്ചാരികൾക്ക് കാഴ്ചകൾ കാണാവുന്ന തരത്തിലാണ് യാത്ര ഉദ്ദേശിക്കുന്നത്. ദിവസവും ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സർവീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. ഡബിൾ ഡെക്കർ തുടങ്ങിയില്ലെങ്കിലും കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് കെഎസ്ആർടിസി ആരംഭിച്ചത് പോലുള്ള ഫീഡർ സർവീസുകളായിരിക്കും കോഴിക്കോടിനിണങ്ങുകയെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. സാധാരണ ബസുകളുടെ വലിപ്പമില്ലാത്ത എ.സി ഇലക്ട്രിക് ബസുകളാണ് കൊച്ചിയിൽ ഉപയോഗപ്പെടുത്തുന്നത്. ഇതാവുമ്പോൾ റോഡിന് വീതി കുറഞ്ഞ പൈതൃക സ്മാരക പ്രദേശങ്ങളിലും സുഗമമായി എത്തിച്ചേരാനാവും.