പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ പിരിച്ചു വിട്ടെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ്

തിരുവനന്തപുരം :  പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ടു. 24 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ബോര്‍ഡിലെ  താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നുമാണ് ബോര്‍ഡ് അധികൃതര്‍ വിശദീകരിക്കുന്നത്.  തട്ടിപ്പിലൂടെ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവരില്‍ നിന്നും പണം തിരിച്ചു പിടിക്കുമെന്നും പെന്‍ഷന്‍ വാങ്ങിയവര്‍ക്ക് രജിസ്റ്റേഡ് കത്തയച്ചുവെന്നും ബോര്‍ഡ് വ്യക്തമാക്കി. ലിനയെ പ്രതിയാക്കി പോലീസ് കേസടുത്തിട്ടുണ്ട്.

സോഫ്റ്റ് വെയറില്‍ തിരുത്തല്‍ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് കെല്‍ട്രോണിന്റെയും  പോലീസിന്റെയും രഹസ്യാന്വേഷണത്തിലെ കണ്ടെത്തല്‍.  പ്രവാസി ക്ഷേമ ബോര്‍ഡിലെ ജീവനക്കാരില്‍ മിക്കവരും താല്‍ക്കാലിക ജീവനക്കാരാണ്. ഭൂരിപക്ഷം പേരും രാഷ്ട്രിയ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുമാണ്. ഈ താല്‍ക്കാലിക ജീവനക്കാരാണ് പെന്‍ഷന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഓണ്‍ ലൈനായിട്ടും അല്ലാതെയും പെന്‍ഷന്‍ പണം അടയ്ക്കാം. പ്രവാസികളില്‍ നിന്നും ഏജന്റുമാര്‍ ശേഖരിച്ച് നല്‍കുന്ന പണത്തിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. പണം നല്‍കുമ്പോള്‍ പ്രത്യേക രസീതൊന്നും നല്‍കാറില്ല. സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക യൂസര്‍ ഐ ഡിയും പാസ് വേര്‍ഡും ഓരോ അക്കൗണ്ടും പരിശോധിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രത്യേക യൂസര്‍ ഐ ഡിയും നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഐ ഡികള്‍ വഴിയാണ് കൃത്രിമം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
ആറ്റിങ്ങല്‍ സ്വദേശിയായ സുരേഷ് ബാബു അംശാദായമായി അടച്ച തുക തിരികെ കിട്ടാന്‍ അദ്ദേഹത്തിന്റെ ഭാര്യ അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2009  ജൂണ്‍ 18 നാണ് സുരേ് ബാബു ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നത്. നാല് അടവിന് ശേഷം രോഗം ബാധിച്ച സുരേഷ് ബാബു പിന്നെ പണമടച്ചില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് സുരേഷ് ബാബു മരിച്ചു. ഭര്‍ത്താവ് അടച്ച തുകയെങ്കിലും തിരികെ കിട്ടണമെന്ന അപേക്ഷയുമായി ഭാര്യ പത്മലത ഒക്ടോബര്‍ 28 ന് ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ നല്‍കി, ഇതോടെയാണ് തട്ടിപ്പ് വെളിച്ചത് വന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 





 
 
 
 

Latest News