ഉനൈസ- ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബി.ബി.സി ഡോക്യുമെന്ററിയായി പ്രദർശിപ്പിക്കുമ്പോൾ അതിനെ രാജ്യവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാർ നയമാണ്. ഗുജറാത്ത് കലാപകാലത്ത് രാജ്യധർമം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല, ബി.ജെ.പി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു. ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. അധികാരവും പണക്കൊഴുപ്പും കൊണ്ടു വിലക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുൾ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാൻ ശ്രമിക്കുന്ന നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ചു പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. നഗ്‌നമായ സത്യം പുറംലോകത്തോടു വിളിച്ചു പറയുമ്പോൾ അതിൽ അസഹിഷ്ണുത കാട്ടുന്നതു ജനാധിപത്യത്തിനു തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് മോഡി ഭരണ കൂടത്തിന് ഉണ്ടാകണം. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നത് മോഡി സത്യത്തെ ഭയപ്പെടുന്ന ഭീരു ആയതുകൊണ്ടാണെന്ന് കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചുകൊണ്ട് നേതാക്കൾ പറഞ്ഞു.