VIDEO - സ്‌നേഹത്തിന്റെ മഞ്ഞുകട്ടകൾ വാരിവിതറി രാഹുലും പ്രിയങ്കയും

ശ്രീനഗർ- രാജ്യത്തുടനീളം ഒരുമയുടെ പൂക്കൾ വിതറി കടന്നുപോയ ഭാരത് ജോഡോ യാത്രയുടെ സമാപന റാലിക്ക് സ്‌നേഹത്തിന്റെ മഞ്ഞുകട്ടകൾ വാരിപ്പുതച്ച് രാഹുലും പ്രിയങ്കയും. ജോഡോ യാത്രയുടെ സമാപന റാലി നടക്കുന്നതിന് തൊട്ടുമുമ്പ് രണ്ടു വലിയ മഞ്ഞു കട്ടകൾ പിറകിൽ പിടിച്ച് സഹോദരി പ്രിയങ്കയുടെ അടുത്തെത്തി ഐസ് കട്ട അവരുടെ മുകളിലേക്ക് അമർത്തിവെച്ചു. പൊതുവേ കൊടുംതണുപ്പായ ശ്രീനഗർ കാലാവസ്ഥയിൽ പ്രിയങ്ക വീണ്ടും തണുത്തു. തിരിഞ്ഞുനടന്ന രാഹുലിന്റെ പിറകെ ഓടിയ പ്രിയങ്ക രാഹുലിന്റെ ശരീരത്തിലും ഐസ് കട്ടകൾ വിതറി. പിന്നീട് ഇരുവരും വാരിപ്പുണർന്നു. സ്‌നേഹത്തിന്റെ മഞ്ഞുകട്ടകൾ എന്ന അടിക്കുറിപ്പോടെ നിരവധി കോൺഗ്രസ് നേതാക്കൾ ഈ വീഡിയോ ഷെയർ ചെയ്തു. നേരത്തെ ഉത്തർപ്രദേശിൽ നടന്ന റാലിയിൽ പ്രിയങ്കയെ രാഹുൽ ചുംബിച്ചിരുന്നു. 

അതേസമയം, രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് അടുത്ത ഘട്ടമുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്ന് യാത്ര കശ്മീരിൽ അവസാനിച്ചെങ്കിലും വൈകാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി യാത്ര നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു യാത്രയുടെ വിജയമെന്നും കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ, ഇത്തരമൊരു പ്രതികരണം ലഭിക്കുമെന്നും ഇത്തരമൊരു ആവേശം ജനിപ്പിക്കുന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു. പക്ഷേ ഇന്ത്യയിലെ ജനങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. കേരളത്തിലും ദക്ഷിണേന്ത്യയിലും യാത്ര വിജയിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഉത്തരേന്ത്യയിൽ വിജയിപ്പിക്കാൻ കോൺഗ്രസിന് വലിയ പ്രയാസമാണ്. ഇപ്പോൾ ഞങ്ങൾ കാശ്മീരിലാണ്, ഏറ്റവും മികച്ച പ്രതികരണം കശ്മീരിലായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. ഇന്ത്യയിലെ ജനങ്ങൾ യാത്രയെ ഹൃദയത്തിൽ നിന്ന് പിന്തുണച്ചിട്ടുണ്ട്. അതിനാൽ യാത്ര അതിന്റെ ലക്ഷ്യങ്ങൾ നേടിയെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഞങ്ങളുടെ കേഡറിന് മുകളിൽ നിന്ന് താഴേക്ക് ഊർജം പകർന്നു. 89 വയസ്സുള്ള ശിവരാജ് പാട്ടീൽ മുതൽ 10 വയസ്സുള്ള കുട്ടികൾ വരെ യാത്രയുടെ ഭാഗമായി. എല്ലാവരും യാത്ര വിജയിപ്പിക്കാൻ കഠിനമായി പരിശ്രമിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ പാർട്ടി ഓഫീസിൽ പതാക ഉയർത്തിയ ചടങ്ങോടെയാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ഒരു സ്റ്റേഡിയത്തിൽ റാലി നടന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും കശ്മീരിലെ ഉന്നത നേതാക്കളായ നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ളയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിലെ മെഹബൂബ മുഫ്തിയും ചടങ്ങിൽ സംസാരിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയിൽ സംസാരിച്ചു. 135 ദിവസം നീണ്ട കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിച്ചത്. 
എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ (ആർജെഡി), നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ഉദ്ധവ് താക്കറെയുടെ ശിവസേന, സി.പി.ഐ.(എം), സി.പി.ഐ., വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ.), കേരള കോൺഗ്രസ്, ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു ആന്റ് കശ്മീർ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി), ഷിബു സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎംഎം മോർച്ച) എന്നീ പാർട്ടികളാണ് റാലിയിൽ പങ്കെടുത്തത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,970 കിലോമീറ്ററാണ് റാലി പിന്നിട്ടത്. 
യാത്രയ്ക്കിടെ രാഹുൽ ഗാന്ധി 100 കോർണർ മീറ്റിംഗുകളും 13 വാർത്താ സമ്മേളനങ്ങളും നടത്തി. ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദേശീയ പതാക ഉയർത്തി. ഭാരത് ജോഡോ യാത്രയുടെ സ്മാരകം അനാച്ഛാദനം ചെയ്തു. 

Tags

Latest News