Sorry, you need to enable JavaScript to visit this website.

ഒന്നും രണ്ടുമല്ല, പ്രവാസി മലയാളിയുടെ 108 കോടിയാണ് മരുമകന്‍ തട്ടിയത്. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടു

മുഹമ്മദ് ഹാഫിസ്

കാസര്‍ഗോഡ് :  പ്രവാസി മലയാളിയുടെ 108 കോടി രൂപ മരുമകന്‍ തട്ടിയെടുത്ത സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. തട്ടിപ്പിനിരയായ ആള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണ ചുമതല ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. ആലുവ സ്വദേശിയും ദുബായില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ലാഹിര്‍ ഹസ്സനാണ് തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. തുടര്‍ന്നാണ് എറണാകുളം റെയിഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

മരുമകനായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഹാഫിസ് തന്നെയും കുടുംബത്തെയും ചതിച്ചെന്നും, മഹാരാഷ്ട്ര മന്ത്രിയുടെ കമ്പനിയുടേത് ഉള്‍പ്പെടെ വ്യാജ രേഖകള്‍ ഉണ്ടാക്കി 108 കോടി തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടി എറണാകുളം ആലുവ പൊലീസ് സ്റ്റേഷനില്‍ ലാഹിര്‍ ഹസ്സന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മരുമകന്‍ മുഹമ്മദ് ഹാഫിസ്, എറണാകുളം സ്വദേശി അക്ഷയ് തുടങ്ങി 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാനോ വ്യാജ ഡോക്യമെന്റുകളും ഇത് നിര്‍മ്മിക്കാനുപയോഗിച്ച  സീലുകളും മറ്റും പിടിച്ചെടുക്കാനോ പൊലീസ് തയ്യാറായില്ല. മുഹമ്മദ് ഹാഫിസിന്റെ കൈവശമുള്ള ലാഹിര്‍ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നര കോടി രൂപയുടെ വാഹനം പോലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ഗോവയില്‍ ഉണ്ടായിരുന്ന മുഹമ്മദ് ഹാഫിസിനെ അറിയിച്ച് ട്രാന്‍സിറ്റ് ജാമ്യത്തിനുള്ള അവസരം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കി നല്‍കിയതായും പരാതിയുണ്ട്.  ഇതേതുടര്‍ന്ന്  ലാഹിര്‍ ഹസ്സന്‍ എ.ഡി.ജി.പിക്കു പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആലുവ ഡി.വൈ.എസ്.പിയില്‍ നിന്നും മാറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയാണ് ഉണ്ടായത്. എന്നാല്‍ ഈ അന്വേഷണവും മന്ദഗതിയിലാണ്. ഇതിനു പ്രധാന കാരണം പ്രതികള്‍ക്കുള്ള ഉന്നത സ്വാധീനമാണെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ലാഹിര്‍ ഹസ്സന്‍ ആരോപിക്കുന്നത്.  ഇതേ തുടര്‍ന്നാണ് ഡി.ഐ.ജിക്ക് ഇപ്പോള്‍ അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ലാഹിര്‍ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നര കോടി വിലവരുന്ന റെയ്ഞ്ച റോവര്‍ വാഹനം ഇപ്പോഴും പ്രതിയാണ് ഉപയോഗിക്കുന്നത്. ഈ വാഹനം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടത്താന്‍ സാധ്യത ഉണ്ടെന്ന കാര്യം പൊലീസിനോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാവാത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഞ്ച് വര്‍ഷം മുന്‍പായിരുന്നു കാസര്‍കോഡ് സ്വദേശിയായ മുഹമ്മദ് ഹാഫിസുമായി പ്രവാസി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസന്റെ മകള്‍ ഹാജിറയുടെ വിവാഹം. ഇതിനു പിന്നാലെയായിരുന്നു തട്ടിപ്പുകളുടെ ഘോഷയാത്ര. തന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാന്‍ നാല് കോടി രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നീട് ഹാഫിസ് പല പദ്ധതികളും മറ്റും പറഞ്ഞ് നാല് വര്‍ഷത്തിനുള്ളില്‍ 108 കോടി ഭാര്യാ പിതാവില്‍ നിന്നും തട്ടിയെടുത്തതായാണ് കേസ്. എന്‍.ആര്‍.ഐ അക്കൗണ്ട് വഴി നല്‍കിയ മുഴുവന്‍ പണമിടപാടിന്റെയും രേഖകള്‍ ഇതിനകം തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ലാഹിര്‍ ഹസന്‍ നല്‍കിയിട്ടുണ്ട്. ഹാഫിസുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിലവില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹാജിറ. ഹാഫിസും അദ്ദേഹത്തിന്റെ മാതാപിതാക്കളും പാര്‍ട്ട്ണര്‍മാരായ കമ്പനിയിലേക്കും, ലാഹിര്‍ ഹസ്സനില്‍ നിന്നും തട്ടിയെടുത്ത പണം എത്തിയതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
ബംഗളൂരുവില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയ ശേഷം വ്യാജരഖകള്‍ നല്‍കിയായിരുന്നു രണ്ടാമത്തെ തട്ടിപ്പ്. രാജ്യാന്തര ഫുട്ട്‌വെയര്‍ബ്രാന്‍ഡിന്റെ ഷോറൂം തുടങ്ങാനും കിഡ്സ് വെയര്‍ ശൃംഖലയുടെ പേരിലും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ തട്ടിയത് 35 ലക്ഷം രൂപയാണ്.
വിവാഹത്തിന് ഹാജിറയ്ക്ക് ലഭിച്ച ആയിരം പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും 1.5 കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും  തട്ടിയെടുത്തവയില്‍ ഉള്‍പ്പെടുന്നു.. വിവിധ ജില്ലകളില്‍ മുഹമ്മദ് ഹാഫിസ് വേറെയും തട്ടിപ്പുകള്‍ നടത്തിയതായി ആലുവ പൊലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

 

 

 

Latest News