Sorry, you need to enable JavaScript to visit this website.

കൊട്ടിയൂർ പീഡനം: പ്രതികളുടെ  വിടുതൽ ഹരജി വീണ്ടും തള്ളി

തലശ്ശേരി - വിവാദമായ കൊട്ടിയൂർ പീഡന കേസിലെ പ്രതികൾ തങ്ങളെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്)കോടതി  മുമ്പാകെ സമർപ്പിച്ച വിടുതൽ ഹരജി കോടതി ഇന്നലെ  വീണ്ടും തള്ളി. നേരത്തെ  കേസിന്റെ വിചാരണ നടപടി ആരംഭിക്കാനിരിക്കെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന്  തലശ്ശേരി സെഷൻസ് കോടതിയിലെ  വിചാരണ നടപടികൾ നിർത്തി വെച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ടെസ്സി, ഡോ. ഹൈദരലി, അഡ്മിനിട്രേറ്റർ ആൻസി മാത്യു എന്നിവരുടെ ഹരജിയാണ് സെഷൻസ് ജഡ്ജ് പി.എൻ വിനോദ് തള്ളിയത.് കേസിലെ പ്രതിസ്ഥാനത്തുള്ളവർ ഇവർ നേരത്തെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമർപ്പിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതി പ്രതികളോട് ഈ ഹരജിയുമായ് വിചാരണ കോടതിയെ സമീപിക്കാനാണ് ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരമാണ് പ്രതികൾ തലശ്ശേരി സെഷ്ൻസ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചത.് ഇന്നലെ വിധി കേൾക്കാൻ മൂന്ന് പ്രതികളും കോടതിയിലെത്തിയിരുന്നു.
നേരത്തെ കേസിലെ പ്രതികളായിരുന്ന ഫാ. തോമസ് തേരകം, സിസ്റ്റർ ബെറ്റി എന്നിവർ ഹൈക്കോടതിയെ സമീപിച്ച് തങ്ങളെ പ്രതി പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. ഈ ഹരജി പരിഗണിച്ച ഹൈക്കോടതി തലശ്ശേരി കോടതി മുമ്പാകെയുള്ള വിചാരണ നടപടി നിർത്തി വെച്ചിരുന്നു. 
എന്നാൽ സർക്കാർ ഇടപെട്ട് ഇതിനെതിരെ നൽകിയ അപ്പീലിൽ ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതി മുമ്പാകെ വിചാരണ നടപടി ആരംഭിക്കാനിരിക്കെ പ്രതികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ വിചാരണ നടപടി തടസ്സപ്പെട്ടിരുന്നു പോക്‌സോ നിയമത്തിലെ 35(2) വകുപ്പ് പ്രകാരം കേസ് കോടതി മുമ്പാകെ എത്തി ഒരു വർഷത്തിനകം തീർപ്പുണ്ടാകണമെന്ന വ്യവസ്ഥ പോലും നിലനിൽക്കെയാണ് വിചാരണ നടപടി നീണ്ടു പോയിരുന്നത.്  സംഭവം നടന്ന് ഒരു വർഷമായിട്ടും ഇതേ വരെ വിചാരണ നടപടി പോലും ആരംഭിക്കാനായില്ല, 2017 ഏപ്രിൽ 20നാണ് കൊട്ടിയൂർ കേസിന്റെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥൻ തലശ്ശേരി കോടതി മുമ്പാകെ സമർപ്പിച്ചത.് 
ഫാ.റോബിൻ വടക്കുംഞ്ചേരി,   കൊട്ടിയൂർ നീണ്ടു നോക്കിയിലെ നെല്ലിയാനി തങ്കമ്മ, കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രസ്തുരാജ്  ആശുപത്രി  അഡ്മിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ  പ്രസവമെടുത്ത  ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ഹൈദരാലി, സിസ്റ്റർ ലിസ്മരിയ, സിസ്റ്റർ അനീറ്റ, വൈത്തിരി ഹോളി ഇൻഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ. തോമസ് തേരകം, ശിശുക്ഷേമ സമിതിയംഗം സിസ്റ്റർ ബെറ്റി ജോസ് എന്നിവരാണ് കേസിലെ പ്രതികൾ.
കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ വൈദികനായിരുന്ന ഫാ.റോബിൻ വടക്കുഞ്ചേരി പ്രായപൂർത്തിയാകാത്ത   പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കമ്പ്യൂട്ടർ പഠനത്തിന് പള്ളിമേടയിലെത്തിയ 16 കാരിയെയാണ് വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത.് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഫാ.റോബിനെ ഡി.എൻ.എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ.റോബിൻ തന്നെയാണെന്ന് ഡി.എൻ.എ ടെസ്റ്റിലും കണ്ടെത്തിയിരുന്നു. ഫാ.റോബിൻ ഒഴികെയുള്ള പ്രതികൾക്ക് കോടതി ജാമ്യം നൽകിയിരുന്നു. ഫാ.റോബിൻ ഇപ്പോഴും കണ്ണൂർ സബ്ബ്  ജയിലിൽ കഴിയുകയാണ്.

 

Latest News