- അടുത്ത മൂന്നു ദിവസം ജാഗ്രതക്ക് നിർദേശം
- മുൻകരുതലുകൾ സ്വീകരിക്കണം
തിരുവനന്തപുരം- അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്താണ് വളരെ അപൂർവമായി മാത്രം നൽകാറുള്ള ഈ മുന്നറിയിപ്പ് നൽകിയത്. 21 സെ.മീ. വരെ മഴ ലഭിക്കുമെന്നും ഈ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും ജില്ലാ കലക്ടർമാർക്കും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അഗ്‌നിശമന സേനാ വിഭാഗങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ പോലീസിനു നിർദേശമുണ്ട്. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ എത്തുന്ന വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുത്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും.
25ന് ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതൽ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. മേയ് 29 വരെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ നടപടിയെടുക്കും. ആവശ്യമെങ്കിൽ മാത്രം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിർദേശമുണ്ട്.
ക്യാംപുകൾ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോൽ വില്ലേജ് ഓഫിസർമാർ/ തഹസിൽദാർമാർ കൈയിൽ കരുതണം. 26 നു കേരളത്തിൽ ചിലയിടങ്ങളിൽ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27 നു ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളിൽ മഴ അതിശക്തമാകും. 28നും 29നും ഇത് തുടരും. ലക്ഷദ്വീപിൽ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.
തെക്കു പടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കു ഭാഗങ്ങളിലും ആൻഡമാൻ കടലിന്റെ തെക്കുഭാഗത്തും നിക്കോബാർ ദ്വീപുകളിലും എത്തിക്കഴിഞ്ഞു. അടുത്ത 48 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കുഭാഗത്തും ദക്ഷിണ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്. തുടർന്നുള്ള 48 മണിക്കൂറിൽ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ലക്ഷദ്വീപ് കോമേറിയൻ ഭാഗങ്ങളിലും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കു ഭാഗങ്ങളിലും ദക്ഷിണ ബംഗാൾ ഉൾക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ആൻ ഡമാൻ കടലിന്റെ ബാക്കി പ്രദേശങ്ങളിലും ബംഗാൾ ഉൾക്കടലിന്റെ കിഴക്കു മധ്യഭാഗ ത്തെ കുറച്ചു സ്ഥലങ്ങളിലും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.