Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ ഗുണ്ടകളില്‍ നിന്ന് മുസ്ലിം യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന്‍ താരമായി

രാംനഗര്‍- ഉത്തരാഖണ്ഡില്‍ തീവ്രഹിന്ദുത്വ ഗുണ്ടകളുെട ആക്രമണത്തിനിരയായ മുസ്ലിം യുവാവിനെ അവസരോചിത ഇടപെടലിലൂടെ രക്ഷിച്ച സിഖ് പോലീസ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയില്‍ താരമായി. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലയാതോടെയാണ് ഗഗന്‍ദീപ് സിങ് എന്ന പോലീസ് ഓഫീസറുടെ ധീരകൃത്യം ശ്രദ്ധിക്കപ്പെട്ടത്. രാംനഗറിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിനു സമീപം അടിപിടി നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞാണ് ഗഗന്‍ദീപ് സിങ് എത്തിയത്. ഇവിടെ ഒരു മുസ്ലിം യുവാവിനേയും യുവതിയേയും ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഹിന്ദു യുവതിയെ പ്രണയിച്ചുവെന്നാരോപിച്ചാണ് മുസ്ലിം യുവാവിനെ തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിച്ചത്. 

യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിനിടെയാണ് ഗഗന്‍സിങ് സംഭവ സ്ഥലത്തെത്തിയത്. ഉടന്‍ തന്നെ ആള്‍കൂട്ടത്തെ മാറ്റി യുവാവിനെ പോലീസുകാരന്‍ ആക്രമികളില്‍ നിന്നും സംരക്ഷിക്കുകയായിരുന്നു. ചുറ്റും കൂടിയ ആള്‍ക്കൂട്ടം വീണ്ടും മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം ശരീരം കൊണ്ട് കൂട്ടിപ്പിടിച്ചാണ് യുവാവിനെ ഗഗന്‍ സിങ് സംരക്ഷിച്ചത്. രോഷാകുലരായ ആക്രമികള്‍ യുവാവിനെ വീണ്ടും മര്‍ദ്ദിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ആക്രമികള്‍ കലി തീര്‍ത്തത്. യുവാവിനേയും യുവതിയേും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. യുവതിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. 

ട്വിറ്ററില്‍ ഈ സംഭവം ഏറെ പ്രശംസിക്കപ്പെട്ടു. ഹിന്ദുത്വ ആള്‍ക്കുട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും മുസ്ലിം യുവാവിനെ സിഖ് പോലീസ് ഓഫീസര്‍ രക്ഷപ്പെടുത്തുന്ന കാഴ്ച അതീവ സന്തോഷം പകരുന്നതാണെന്നെ മുന്‍ സുപ്രീം കോടതി ജഡ്ജി മര്‍ക്കണ്ഡേയ കടജു ട്വീറ്റ് ചെയ്തു.
 

Latest News