ലൗ ജിഹാദ് പ്രയോഗം ആരംഭിച്ചത് കേരളത്തിലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ- ലൗ ജിഹാദ് എന്ന വാക്കുണ്ടായത് തന്റെ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ അല്ലെന്നും കേരളത്തിലാണെന്നും  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലൗ ജിഹാദിന്റെ പേരിലുള്ള സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധം സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. മുസ്ലിം യുവാക്കളും ഹിന്ദു യുവതികളും തമ്മിലുള്ള വിവാഹം തടയാന്‍ സംഘ് പരിവാര്‍ ഉപയോഗിക്കുന്ന ലൗ ജിഹാദ്.
ലൗ ജിഹാദ് ഇവിടെ മഹാരാഷ്ട്രയില്‍ മാത്രം നടന്ന കാര്യമല്ല. കേരളത്തിലാണ് ആ വാക്കുണ്ടായത്. ബി.ജെ.പി സര്‍ക്കാരല്ല അവിടെയുള്ളത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് കേരളം ഭരിച്ചത്- അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ലൗ ജിഹാദ് പ്രതിഷേധങ്ങളില്‍ ബി.ജെ.പി നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു.  ചില റാലികളില്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പങ്കെടുത്തിട്ടുണ്ട്. കാരണം അവരും ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റാലി സംഘടിപ്പിക്കുന്നതെങ്കില്‍ ഈ നേതാക്കള്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണ്. ഇത് ബി.ജെ.പിയുടെ അജണ്ടയല്ല. ഇവ ബി.ജെ.പി റാലികളല്ല. സമൂഹം സംഘടിപ്പിക്കുന്ന റാലികളാണ്. ഇത്തരം റാലികള്‍ സംഘടിപ്പിക്കാന്‍ വിവിധ സംഘടനകള്‍ ഒത്തുചേരുന്നു- അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് എന്നത് വിദൂരമായ കാര്യമല്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള എല്ലാ വിവാഹങ്ങളും ലൗ ജിഹാദ് ആണെന്ന് പറയുന്നില്ല. എന്നാല്‍ സമൂഹത്തില്‍ അത്തരം മാറ്റം സ്ഥിരമായി കൊണ്ടുവരുന്ന ഒരു വിഭാഗമുണ്ട്. അത് ശ്രദ്ധിക്കുമ്പോള്‍, സമൂഹത്തിനുള്ളില്‍ നിന്ന് പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്- ഉപ മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News