Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം;  ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥി

ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ഇന്ത്യ. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുള്‍പ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ദല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്  ഒരുക്കം പൂര്‍ത്തിയായി. ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി.  കര്‍ത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സല്‍ പൂര്‍ത്തിയായി. രാവിലെ 6 മണിമുതല്‍ ദല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായത്. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്, അഗ്നിശമന സേനാംഗങ്ങള്‍ക്കുള്ള മെഡല്‍ അഞ്ചു മലയാളി ഉദ്യോഗസ്ഥര്‍ക്കാണ് പ്രഖ്യാപിച്ചത്. കര്‍ത്തവ്യപഥിന്റേയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റേയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളായെത്തും.


 

Latest News