ദമാം - ഇന്ത്യയുമായി ബന്ധിപ്പിച്ച് ജുബൈൽ തുറമുഖത്ത് പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിക്കുന്നതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. യു.എ.ഇയിലെ ജബൽ അലി, പാക്കിസ്ഥാനിലെ കറാച്ചി, ഇന്ത്യയിലെ മുന്ദ്ര, ഒമാനിലെ സഹാർ, കുവൈത്തിലെ ശുഅ്‌യബ, ഇറാഖിലെ ഉമ്മുഖസ്ർ എന്നീ തുറമുഖങ്ങളെയും ജുബൈൽ തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഹപാഗ്-ലോയ്ഡ് കമ്പനി ഇന്ത്യ ഗൾഫ് സർവീസ് 1 എന്ന പേരിൽ പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിക്കുന്നത്. ആഗോള വിപണികളുമായുള്ള സൗദി കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്താൻ പുതിയ ഷിപ്പിംഗ് ലൈൻ സഹായിക്കും. ഫെബ്രുവരി 12 മുതൽ പ്രതിവാരം മൂന്നു കപ്പലുകൾ വീതമാണ് പുതിയ ഷിപ്പിംഗ് ലൈനിൽ റെഗുലർ സർവീസുകൾ നടത്തുക. ഇതിൽ ഓരോ കപ്പലിനും 2,400 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുണ്ട്.
പുതിയ ഷിപ്പിംഗ് ലൈൻ ജുബൈൽ തുറമുഖത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും മത്സരക്ഷമത ഉയർത്തുകയും ചെയ്യും. സൗദിയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് ജുബൈൽ തുറമുഖം. കയറ്റുമതി, ഇറക്കുമതി നീക്കങ്ങൾക്ക് പിന്തുണ നൽകുന്ന ജുബൈൽ തുറമുഖം ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിർമിക്കുന്ന സൗദി വ്യാവസായിക ഉൽപന്നങ്ങളും പെട്രോകെമിക്കൽ ഉൽപന്നങ്ങളും ലോക വിപണികളിലേക്ക് കയറ്റി അയക്കാൻ സഹായിക്കുന്നു.