സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച സംരംഭക മഹാസംഗമം യുവ സംരംഭകരുടെ കർമോത്സുകതയുടെ വേദി കൂടിയായി. പതിനേഴാം വയസ്സിൽ സ്വിമ്മിംഗ് പൂളിൽ ഉണ്ടായ അപകടത്തിൽ നട്ടെല്ലിനു പരിക്കേറ്റ് ജീവിതം വീൽ ചെയറിലായതാണ് കെ.ആർ രൂപക്കിനെ സംരംഭകനാക്കി മാറ്റിയത്. ചികിത്സകളുടെ പാഠങ്ങളും അനുഭവങ്ങളും നൽകിയ കരുത്ത് തൃശൂരിൽ ഹീലിയോ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാക്കി രൂപക്കിനെ മാറ്റുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വ്യവസായ വർഷത്തിന്റെ ഭാഗമായി എട്ടു മാസം മുൻപാണ് രൂപക് ഹീലിയോ ആരംഭിച്ചത്. 21 വയസ്സുകാരനായ രൂപക്കിന്റെ ഫിസിയോ തെറാപ്പി സ്ഥാപനത്തിൽ മൂന്ന് ഡോക്ടർമാരുൾപ്പടെ 17 ജീവനക്കാരുണ്ട്. സ്പീച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി, കൗൺസലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ രൂപക്കിന്റെ സ്ഥാപനത്തിൽ ലഭ്യമാണ്. ഇഗ്‌നോ വഴി സൈക്കോളജി പഠനവും ഇതോടൊപ്പം തുടരുന്നു.
ഏതാനും മാസം മുമ്പു വരെ ബദിയടുക്കയിലുള്ള ഒരു സാധാരണ പെൺകുട്ടിയായിരുന്നു മറിയം ഷകീറ. എന്നാൽ ഇന്ന് ഒരു സംരംഭകയാണ് മറിയം. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന വിവിധ ന്യൂട്രി മിക്‌സ് ഉൽപന്നങ്ങൾ നൂറിക്‌സ് എന്ന പേരിൽ മറിയം നിർമിച്ചതോടെയാണിത്. ഇതിനു പുറമെ പ്രമേഹ രോഗികൾക്കുപയോഗിക്കാവുന്ന വിവിധ തരം ഉൽപന്നങ്ങളും മറിയം നിർമിക്കുന്നുണ്ട്. ചക്കപ്പൊടി ഉൾപ്പടെയുള്ള സാധനങ്ങളുപയോഗിച്ച് പ്രത്യേകമായി തയാറാക്കിയ പത്തിരിപ്പൊടിയാണ് ഉൽപന്നങ്ങളിലെ താരം. ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മറിയം തന്റെ ഉൽപന്നം വിപണിയിലെത്തിച്ചത്. ഉൽപന്നങ്ങളുടെ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പിന്തുണ നൽകി വ്യവസായ വകുപ്പ് മറിയത്തിനൊപ്പമുണ്ട്.
പ്രകൃതി സൗഹൃദമായ ഉൽപന്നങ്ങൾ, അതേ സമയം സമൂഹത്തിന് അങ്ങേയറ്റം അത്യാവശ്യമായവ... വിപണിയിൽ അധികം ലഭ്യമല്ലാത്ത തുണി ഉപയോഗിച്ചുള്ള സാനിറ്ററി പാഡ് നിർമാണത്തിലേക്ക് പി. രാജിയെ എത്തിച്ചത് ഈ ചിന്തകളാണ്. കാസർകോട് ത്രയമ്പക ഗാർമെന്റ്‌സ് എന്ന സ്ഥാപനം തുണി പാഡുകളിൽ നിന്ന് കുട്ടികൾക്കും പ്രായമായവർക്കുമുള്ള തുണി ഡയപ്പർ നിർമാണത്തിലേക്കും വളർന്നു കഴിഞ്ഞു. വിപണിയിൽ തങ്ങളുടെ സാനിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആമസോൺ ഉൾപ്പെടെയുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ രജിസ്റ്റർ ചെയ്യാനുള്ള തയാറെടുപ്പിലാണ് രാജി. മൂന്നു പേർക്ക് തൊഴിൽ നൽകുന്ന തൊഴിൽ ദാതാവ് കൂടിയാണ് രാജി. ഭർത്താവ് പി. ഷനോജും സ്ഥാപനത്തിന്റെ ഓരോ ചുവടിലും രാജിക്കൊപ്പമുണ്ട്.