വിമര്‍ശകരെ ട്രംപ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി

വാഷിങ്ടണ്‍- വിമര്‍ശിക്കുന്നവരെ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കലാണെന്ന് യുഎസ് കോടതി. നയങ്ങളും നിലപാടുകളും വ്യക്തമാക്കാന്‍ ട്വിറ്റര്‍ അക്കൗണ്ട് കൂടുതലായി ഉപയോഗിക്കുന്ന നേതാവാണ് ട്രംപ്. തന്റെ നയങ്ങളെ വിമര്‍ശിക്കുന്ന പലരേയും ട്രംപ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നോക്കി ആളുകടെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുന്നത് ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പു നല്‍കുന്ന അവകാശം ലംഘിക്കലാണെന്ന് മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് ജഡ്ജ് നോമി റെയ്‌സ് ബുഷ്വാള്‍ഡ് പറഞ്ഞു. പ്രസിഡന്റിന്റെ അക്കൗണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പൊതു വേദികളാണെന്നും ഇവിടെ ആളുകളുടെ കാഴ്ചപ്പാടുകള്‍ നോക്കി തടയാനാവില്ലെന്നും ജഡ്ജി പറഞ്ഞു.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ നൈറ്റ് ഫസറ്റ് അമന്‍മെന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടും നിരവധി ട്വിറ്റര്‍ യൂസര്‍മാരുമാണ് ട്രംപ് ബോക്ല് ചെയ്യുന്നതിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ട്രംപ് ബ്ലോക്ക് ചെയ്ത പ്രൊഫസര്‍മാരും പരാതിക്കാരില്‍ ഉള്‍പ്പെടും.

ഈ നിര്‍ണായക കോടതി വിധി ട്രംപിന് മാത്രമല്ല, എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമാകുമെന്ന് യുണിവേഴ്‌സിറ്റി  ഓഫ് കാലിഫോര്‍ണിയ ലോസ് ആഞ്ചലസ് സ്‌കൂള്‍ ഓഫ് ലോ പ്രൊഫസര്‍ യൂജിന്‍ വൊലോഖ് പറഞ്ഞു.
 

Latest News