റിയാദ് - മൂന്നു മാസത്തിനിടെ റിയാദ് സീസൺ സന്ദർശകർ 1.2 കോടി കവിഞ്ഞതായി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. മധ്യപൗരസ്ത്യ ദേശത്തെയും അറബ് ലോകത്തെയും ഏറ്റവും വലിയ സീസൺ ആയ റിയാദ് സീസൺ പരിപാടികൾ ഒക്‌ടോബർ 21 നാണ് ആരംഭിച്ചത്.
സങ്കൽപത്തിനും അപ്പുറം എന്ന ശീർഷകത്തിൽ ഇത്തവണ നടക്കുന്ന റിയാദ് സീസൺ പരിപാടികൾ 15 പ്രദേശങ്ങളിലാണ് സന്ദർശകരെ സ്വീകരിക്കുന്നത്. ഇത്തവണത്തെ റിയാദ് സീസൺ പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോൾ മത്സരം ഇന്നലെ രാത്രി റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്നു. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരന്ന അസ്ർ, അൽഹിലാൽ ക്ലബ്ബുകളിലെ താരങ്ങളുടെ ടീം, ലയണൽ മെസ്സി അടക്കമുള്ള ലോക താരങ്ങൾ അടങ്ങിയ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമെയ്‌നും തമ്മിലായിരുന്നു മത്സരം.






