Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാസിസത്തിലേക്ക് ഇനി അധിക  ദൂരമില്ല -ആലങ്കോട് ലീലാകൃഷ്ണൻ

കണ്ണൂർ - സെൽഫിയിൽ നിന്ന് സെൽഫിഷ്‌നെസിലേക്കും സെൽഫിഷ്‌നെസിൽ നിന്ന് ഫാസിസത്തിലേക്കും അധികം ദൂരമില്ലെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാ കൃഷ്ണൻ. സംസ്ഥാന സർക്കാർ രണ്ടാം വാർഷികത്തിൻെറ ഭാഗമായി നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മൂലധന കോർപറേറ്റ് ശൃംഖലകളും ഗോത്രവർഗ-മത-ഫാസിസ്റ്റുകളും തമ്മിൽ ലോകത്തെമ്പാടും അവിശുദ്ധമായ സഖ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തിന്റെ നവോത്ഥാനത്തിൽ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും വഹിച്ച പങ്കിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം നാടിന്റെ കലാ-സാംസ്‌കാരിക രംഗത്തെ മുന്നിൽ നിന്ന് നയിച്ച് പിൽക്കാലത്ത് ആരാലും ശ്രദ്ധിക്കാതെ പോയവരെ ഒരു സർവ്വേയിലൂടെ കണ്ടെത്തി അവരെയും ഉൾപ്പെടുത്തിക്കൊണ്ട് സാംസ്‌കാരിക സമൂഹം രൂപീകരിക്കാൻ സർക്കാർ മുൻകൈ എടുക്കേണ്ടതുണ്ടെന്നും പറഞ്ഞു. 
നാടിനെ പാടിയുണർത്താൻ വേണ്ടി, നാട്ടിൽ മതേതരത്വം സ്ഥാപിക്കാൻ വേണ്ടി, വർഗ ഐക്യം ഉണ്ടാക്കാൻ വേണ്ടി നാട്ടിന്റെ പടയണിപ്പാട്ടുകാരായി ചോര തുപ്പി മരിച്ചുപോയ അനേക സഹസ്രം സാംസ്‌കാരിക രക്തസാക്ഷികളെക്കൂടി ചേർത്തുകൊണ്ട് പുതിയൊരു സാംസ്‌കാരിക വിപ്ലവ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസം -അദ്ദേഹം പറഞ്ഞു.
പഴയ കാലത്തെ രാഷ്ട്രീയ പ്രവർത്തകർ കവികളും കലാകാരന്മാരുമായിരുന്നെന്ന് പറഞ്ഞ ലീലാകൃഷ്ണൻ രാഷ്ട്രീയം സർഗാത്മകമായിരുന്നെന്നും സർഗാത്മക പ്രവർത്തനം രാഷ്ട്രീയമായ ഉള്ളടക്കം ഉള്ളതായിരുന്നെന്നും ചൂണ്ടിക്കാട്ടി. 
കലയും സാഹിത്യവും രാഷ്ട്രീയ ഉള്ളടക്കമില്ലാത്തതാക്കി മാറ്റാൻ കോർപറേറ്റ് മൂലധന ശക്തികൾ വിതരണം ചെയ്യുന്ന പോസ്റ്റ് മാർക്‌സിയൻ ജനവിരുദ്ധ ചിന്തകൾക്ക് സാധിച്ചിട്ടുണ്ട്. പോസ്റ്റ് മോഡേണിസം, പോസ്റ്റ് പോസ്റ്റ് മോഡേണിസം എന്നെല്ലാമുള്ള പേരിൽ പ്രചരിക്കപ്പെടുന്ന സാഹിത്യം ജനങ്ങളിൽ നിന്ന് സാഹിത്യത്തെ എത്ര ദൂരത്തേക്ക് അകറ്റാമോ അത്ര ദൂരത്തേക്ക് അകറ്റാനുള്ളതാണെന്നും ലീലാകൃഷ്ണൻ പറഞ്ഞു.
സർക്കാർ മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഒരു മേഖല ജലവിഭവ ചൂഷണത്തിനെതിരായിട്ടുള്ള ജലവിഭവ രാഷ്ട്രീയമാണെന്നും അത് ശക്തമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കവി കരിവെള്ളൂർ മുരളി അധ്യക്ഷത വഹിച്ചു.

 

Latest News