യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ നാലു മാസത്തേക്ക് എയര്‍ ഇന്ത്യ വിലക്കി

ന്യൂദല്‍ഹി-എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രായമായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ നാല് മാസത്തേക്ക് വിലക്കിയതായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവാദ സംഭവത്തെ തുടര്‍ന്ന് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ശങ്കര്‍ മിശ്രയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജനുവരി ആറിനാണ് ശങ്കര്‍ മിശ്രയെ ദല്‍ഹി പോലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26 നായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ഇയാള്‍ 70 വയസ്സായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം.
യാത്രക്കാരി എയര്‍ ഇന്ത്യക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354, 509, 510, ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 23 എന്നിവ പ്രകാരമാണ് ദല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയും പരാതിക്കാരിയും ദല്‍ഹിക്ക് പുറത്ത് നിന്നുള്ളവരാണ്.
യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ വെല്‍സ് ഫാര്‍ഗോ ജീവനക്കാരനായ ശങ്കര്‍ മിശ്രയെ ഇതിനു പിന്നാലെ  പിരിച്ചുവിട്ടിരുന്നു.
പോലീസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ ശങ്കര്‍ മിശ്ര വിമാനത്തില്‍വെച്ച് സ്ത്രീ തന്നെയാണ് മൂത്രം ഒഴിച്ചതെന്നും അവര്‍ കഥക് നര്‍ത്തകിയാണെന്നും കഥക് നര്‍ത്തകിമാര്‍ക്ക് മൂത്രവാര്‍ച്ചയുടെ പ്രശ്‌നമുണ്ടെന്നും ജാമ്യാപേക്ഷയില്‍ ശങ്കര്‍ മിശ്ര ആരോപിച്ചിരുന്നു.
വെല്‍സ് ഫാര്‍ഗൊയുടെ മുംബൈയിലെ ഓഫിസിലായിരുന്നു മിശ്ര നേരത്തെ ജോലി ചെയ്തിരുന്നത്. ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.
മുംബൈയിലെ കംഗാര്‍ നഗറിലാണ് താമസം. 'സൂരജ്' എന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മിശ്ര ഇവിടെ താമസിക്കുന്നതായാണ് അയല്‍വാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.
പ്രായമായ മാതാപിതാക്കള്‍, ഭാര്യ, രണ്ട് വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പമാണ് മിശ്ര താമസിച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News