Sorry, you need to enable JavaScript to visit this website.

നേപ്പാൾ വിമാന ദുരന്തം; വിമാനത്തില്‍ അഞ്ചു ഇന്ത്യക്കാർ

പൊഖാറ (നേപ്പാൾ) - നേപ്പാളില്‍ അപകടമുണ്ടായ വിമാനത്തില്‍ യാത്രക്കാരായ അഞ്ചു ഇന്ത്യക്കാരും. 72 പേരെയുമായി പറന്നുയരുന്നതിനിടെ തകർന്നുവീണു കത്തിയ വിമാനത്തിലെ 18 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി അധികൃതർ. നാല് ജീവനക്കാർ ഉൾപ്പെടെ 72 പേരുമായി പറന്നുയർന്ന വിമാനം ഇന്ന് രാവിലെയാണ് തകർന്നുവീണ് അഗ്‌നിക്കിരയായത്.
നേപ്പാളിലെ കാസ്‌കി ജില്ലയിലെ പൊഖാറയിൽ പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ അഭ്യന്തര വിമാന സർവീസ് നടത്തിയ യെതി വിമാനം തകർന്നുവീണ് തീ പിടിക്കുകയായിരുന്നു.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് പൊഖാറ. വിഡിയോകളും ദൃശ്യങ്ങളും അനുസരിച്ച്, വിമാനത്തിലെ തീ അണയ്ക്കാനും രക്ഷാപ്രവർത്തനത്തിനുമുള്ള തീവ്രമായ ശ്രമം തുടരുകയാണ്. അഗ്‌നിരക്ഷാ സംഘവും സൈന്യവും പോലീസും നാട്ടുകാരുമെല്ലാം സ്ഥലത്തെത്തി ഊർജിതമായ രക്ഷാപ്രവർത്തനങ്ങളിലാണ്.
കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനം ലാൻഡിംഗിനിടെ തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡിംഗിന് അനുകൂല കാലാവസ്ഥയായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 72 പേരിൽ 10 പേർ വിദേശികളാണെന്ന് യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗള പറഞ്ഞു.
ചൈനയുടെ സഹായത്തോടെ നിർമിച്ച പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം 15 ദിവസം മുമ്പാണ് പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ.
നേപ്പാൾ താഴ്വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുന്നുവെന്നും പൊഖാറ വിമാനത്താവളത്തിൽ ഇത് വളരെ പെട്ടെന്ന് ബാധിക്കുമെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂ പ്രകൃതിയനുസരിച്ച് നേപ്പാളിലെ വിമാനത്താവളങ്ങളിലെ യാത്ര അതീവ ദുഷ്‌കരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 

Latest News