Sorry, you need to enable JavaScript to visit this website.

മലപ്പുറം കൂടി ലയിച്ചതോടെ കേരളബാങ്ക് ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിംഗ് സ്ഥാപനമായി 

മലപ്പുറം-മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ബിസിനസ് ജനറല്‍ മാനേജര്‍ (എറണാകുളം) ജില്ലയിലെ സ്പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റെടുത്തു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിഗിള്‍ ബഞ്ച് ഉത്തരവ് വന്നതിനെതുടര്‍ന്നാണ് നടപടികള്‍ എടുത്തത്. ഇതിനെതിരെ നല്‍കിയ അപ്പീലും ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു.
കേരളമാകെ ശാഖകളുള്ള ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിംഗ് സ്ഥാപനമായി കേരളബാങ്ക് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 769 ശാഖകളാണ് ഇന്നലെവരെ കേരളബാങ്കിന് ഉണ്ടായിരുന്നതെങ്കില്‍ മലപ്പുറം കൂടി ഭാഗമായതോടെ അത് 823 ആയി ഉയര്‍ന്നു എന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ കൂടുതല്‍ ജനകീയമായി മാറുന്നതിന്റെ ഭാഗമായി നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ നിന്ന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം മാറി നിന്നു.
ലയനത്തെ അനുകൂലിച്ച 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് 2019 ഒക്ടോബര്‍ ഏഴിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ആ പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടിയാണ് 2019 നവംബര്‍ 29 ന് പൂര്‍ത്തീകരിച്ചത്.
അന്നുമുതല്‍ കോടതിയില്‍ നടന്ന നിയമപോരാട്ടങ്ങളാണ് ഇപ്പോള്‍ പര്യവസാനിച്ചത്. ബാങ്കിംഗ് മേഖലയിലെ ഗുണകരമായ മാറ്റങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കേരള ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച വിധിന്യായമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


 

Latest News