Sorry, you need to enable JavaScript to visit this website.

ഷീന ബോറയെ കണ്ടെന്ന്, ഗുവാഹതി എയര്‍പോര്‍ട്ടിലെ  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം-കോടതി 

ന്യൂദല്‍ഹി-ഷീന ബോറയെ കണ്ടെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തലില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി. ഗുവാഹതി ിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ബോംബെയിലെ പ്രത്യേക സിബിഐ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ജനുവരി അഞ്ചിന് മുഖര്‍ജിയുടെ അഭിഭാഷകര്‍ വിമാനത്താവളത്തില്‍ വച്ച് ഷീനയെ കണ്ടെന്നാണ് ഇന്ദ്രാണി കോടതിയില്‍ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നീക്കം സിബിഐ എതിര്‍ത്തെങ്കിലും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
സ്വന്തം മകളെ ഇന്ദ്രാണി കത്തിച്ച് കളഞ്ഞെന്ന് സിബിഐ കണ്ടെത്തിയെങ്കിലും അത് സമ്മതിച്ച് തരാന്‍ ഇന്ദ്രാണി ഇപ്പോഴും ഒരുക്കമല്ല. ഷീന ജീവിച്ചിരിപ്പുണ്ടെന്ന് ഇന്ദ്രാണി ഇപ്പോഴും ആവര്‍ത്തിക്കുന്നു. പരിശോധന നടക്കുന്നതോടെ ഗുവാഹതി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്ന ഇന്ദ്രാണിയുടെ ഒടുവിലത്തെ അവകാശവാദത്തില്‍ വ്യക്തത വരും.
ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷക സവീന ബേദിയാണ് ഷീനയെ നേരില്‍ കണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്നത്. കൊലപാതക കേസില്‍ അറസ്റ്റിലാവുന്നതിനും മുന്‍പ് മുതല്‍ ഇന്ദ്രാണി മുഖര്‍ജിയും ആയി അടുപ്പമുള്ള അഭിഭാഷകയാണ് ഇവര്‍. കഴിഞ്ഞ ആഴ്ച ഗുവാഹത്തിയില്‍ വിമാനത്താവളത്തില്‍ വച്ച് ഷീനയെ പോലെ ഒരാളെ കണ്ടു. സംശയം തീര്‍ക്കാന്‍ ഒപ്പമുള്ള സഹപ്രവര്‍ത്തകനുമൊത്ത് ഒരു പദ്ധതി തയ്യാറാക്കി. ഷീനയെ പുറകില്‍ കാണാന്‍ കഴിയും വിധം സവീന ഒരു വീഡിയോ ചിത്രീകരിച്ചു. ആരെങ്കിലും ശ്രദ്ധിച്ചാലും സഹപ്രവര്‍ത്തകന്‍ സവീനയുടെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് തോന്നും വിധമായിരുന്നു ഇത്. ഈ വീഡിയോ സ്ഥിരീകരണത്തിനായി ഇന്ദ്രാണിക്കയച്ചു. തുടര്‍ന്നാണ് പ്രത്യേക സിബിഐ കോടതിയെ ഇന്ദ്രാണി സമീപിച്ചത്.
ഷീനാ ബോറ കൊലക്കേസ് വിചാരണ ഘട്ടത്തിലാണ്. സാക്ഷി വിസ്താരം മന്ദഗതിയില്‍ അനന്തമായി നീണ്ട് പോയതിനെ തുടര്‍ന്നാണ് ഇന്ദ്രാണിക്ക് കഴിഞ്ഞ വര്‍ഷം ജാമ്യം ലഭിച്ചത്. വിചാരണ ഘട്ടത്തില്‍ മുന്‍പും ഷീന ബോറ മരിച്ചിട്ടില്ലെന്ന അവകാശ വാദം ഇപ്പോഴത്തേത് പോലെ ഇന്ദ്രാണി നടത്തിയിട്ടുണ്ട്. 2021ല്‍ ഷീനയെ കശ്മീരില്‍ കണ്ടെന്നായിരുന്നു ആദ്യത്തേത്. അന്ന് സിബിഐ ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തു. ബൈക്കുള ജയിലില്‍ കഴിയുമ്പോള്‍ ഒരു പോലീസുകാരി ഷീനയെ കശ്മീരില്‍ കണ്ടെന്ന് തന്നോട് പറഞ്ഞെന്നാണ് ഇന്ദ്രാണി അവകാശപ്പെട്ടത്. എന്നാല്‍ വിചാരണ തടസപ്പെടുത്താനുള്ള തന്ത്രം മാത്രമാണിതെന്ന് അന്ന് സിബിഐ കോടതിയില്‍ നിലപാടെടുത്തു. ഭാവനയില്‍ തോന്നുന്നത് പറഞ്ഞാല്‍ നിയമപരമാവില്ലെന്ന ആ നിലപാട് അന്ന് കോടതിയും അംഗീകരിച്ചു. ഇപ്പോഴത്തെ അവകാശവാദത്തോടും ഇതേ നിലപാടാവും സിബിഐയുടേത്.
 

Latest News