ജോഷിമഠ് പട്ടണത്തെ മറന്നേക്കൂ, അത്രയ്ക്ക്  ഭീകരമാണ് ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

ന്യൂദല്‍ഹി-ജനവികാരം മാനിക്കാതെ കോടികളുടെ വന്‍കിട വികസന പദ്ധതികള്‍ കൊണ്ടു വരുന്ന ഭരണാധികാരികള്‍ക്കെല്ലാം താക്കീതായി ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണം.  ജോഷിമഠിന്റെ വലിയൊരു ഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആര്‍ഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വര്‍ധിക്കുന്നു. 2022 ഡിസംബര്‍ 27 മുതല്‍ ഈവര്‍ഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ആകെ 8.9 സെന്റീമീറ്റര്‍ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയില്‍നിന്നാണ് ഈ അടുത്ത ദിവസങ്ങളില്‍ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്.
ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററാണ് (എന്‍ആര്‍എസ്സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്  2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്.
സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉള്‍പ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവന്‍ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. ജോഷിമഠ്  ഓലി റോഡും ഇടിഞ്ഞു താഴും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നു. വിശദ റിപ്പോര്‍ട്ട് ഉടനടി സമര്‍പ്പിക്കും.

Latest News