ഇന്ത്യയില്‍ സജീവ കേസുകളില്‍ പകുതിയിലേറെയും കേരളത്തില്‍; 197 പേര്‍ക്ക് പുതുതായി രോഗം

ന്യൂദല്‍ഹി- രാജ്യത്ത് 171 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥരീകരിച്ചു. അതേസമയം സജീവ കേസുകള്‍ 2342 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സജീവ രോഗികള്‍ ഉള്ളത്. 1342 പേരാണ് രോഗബാധിതര്‍. ഇത് രാജ്യത്തെ മൊത്തം സജീവ രോഗികളില്‍ പകുതിയിലധികമാണ്. കര്‍ണാടകയില്‍ സജീവ കോവിഡ് കേസുകള്‍ 210 ആണ്. മഹാരാഷ്ട്രയില്‍ 146 ആക്ടീവ് കോവിഡ് കേസുകളുണ്ട്.

ചൈനയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വൃക്കസംബന്ധമായ തകരാറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളുകളെ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

കോവിഡ് വൈറസ് ബാധിച്ച പ്രമേഹരോഗികള്‍ക്ക് കടുത്ത ന്യുമോണിയയും ശരീരത്തില്‍ വീക്കവും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കോവിഡ് ബാധിക്കുന്നത് ആശുപത്രിവാസം, വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, മരണം എന്നിവയിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ള ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ദുര്‍ബലമായതിനാല്‍ ആന്തരിക അണുബാധകളില്‍ നിന്നുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കോവിഡ് സമയത്ത് പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം.പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ സാമൂഹിക അകലം പാലിക്കുക. മരുന്നുകള്‍ പതിവായി കഴിക്കുക. മരുന്ന് കഴിക്കുന്നത് ഒഴിവാക്കുകയോ സമയക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യരുത്.  പ്രമേഹ മരുന്നുകളുടെ മതിയായ സ്‌റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുക. ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രമേഹ അവസ്ഥയെ ചികിത്സിക്കാന്‍ മരുന്നുകള്‍ എപ്പോഴും കയ്യില്‍ കരുതുക. രക്തത്തിലെ പഞ്ചസാര പതിവായി പരിശോധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ പരിധിയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News