Sorry, you need to enable JavaScript to visit this website.

കുട്ടനാട്ടില്‍ സി.പി.എം  വിട്ടവര്‍ ആര്‍.എം.പിയിലേക്ക്? 

ആലപ്പുഴ- കുട്ടനാട്ടിലെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നു രാജി വച്ച നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന 280ലേറെപ്പേര്‍ ആര്‍.എം.പിയിലേക്കെന്ന് പ്രചാരണം. വെളിയനാട്, ചമ്പക്കുളം, നെടുമുടി ലോക്കല്‍ കമ്മിറ്റികളിലും കൂട്ടരാജിക്ക് കളമൊരുങ്ങുന്നുണ്ട്. ലോക്കല്‍ സമ്മേളനങ്ങളില്‍ വെട്ടിനിരത്തപ്പെട്ട നേതാക്കളെ അതത് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ജില്ലാ നേതൃത്വം ചിലര്‍ക്ക് ഉറപ്പ് നല്‍കിയെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് രാജി വച്ചവര്‍.
സി.പി.എം പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയും കുട്ടനാട് ഏരിയാ കമ്മിറ്റി അംഗവുമായ ജോസ് തോമസ്, ഏരിയ കമ്മിറ്റി അംഗം പ്രസാദ് ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ പുളിങ്കുന്നിലെ 11 ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ചത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ ഇന്ന് കുട്ടനാട്ടിലെത്തും. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.ആര്‍. റെജിമോന്‍, പി.എസ്. സിജിത്ത്, കെ.ജെ. ജോസഫ്, തങ്കച്ചന്‍, ലക്ഷ്മിക്കുട്ടിയമ്മ, ഫ്രാന്‍സിസ്, അനിരുദ്ധന്‍, ഇഗ്‌നേഷ്യസ്, പീറ്റര്‍, സെലിന്‍ തുടങ്ങിയവരാണ് ഇന്നലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് തങ്ങളുടെ രാജിക്കത്ത് ഓണ്‍ലൈനായി അയച്ചുകൊടുത്തത്. രാമങ്കരി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാരംഭിച്ച കൂട്ട രാജി പിന്നീട് തലവടി, മുട്ടാര്‍, കാവാലം കമ്മിറ്റികളിലൂടെയാണ് പുളിങ്കുന്നിലെത്തിയത്. കിടങ്ങറ ഏരിയ സമ്മേളനത്തില്‍ ഒരു വിഭാഗം നേതാക്കളെ വെട്ടിനിരത്തുകയും ,മറ്റു ചിലര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കുട്ടനാട്ടിലെ സി.പി.എമ്മില്‍ വിഭാഗീയത ശക്തമായത്.

Latest News