അഞ്ജുശ്രീയുടെ മരണം പ്രണയം  തകര്‍ന്നുള്ള ആത്മഹത്യ  

കാസര്‍കോട്-പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന.
അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഫോണില്‍ എലി വിഷത്തെപ്പറ്റി ഗൂഗിളില്‍ തെരഞ്ഞത് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ പോലീസിന് ലഭിച്ചതായി ജില്ലാ പോലീസ് മേധാവി സൂചിപ്പിച്ചു. കാമുകന്റെ അകാല വിയോഗം പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്തുവെന്നും ചില റിപ്പോര്‍ട്ടുകളിലുണ്ട്. 
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.മരണത്തില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം കൂടി വന്നശേഷം മാത്രമേ ഔദ്യോഗികമായി മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.
ജനുവരി അഞ്ചിന് സ്വകാര്യ ലാബില്‍ നടത്തിയ അഞ്ജുശ്രീയുടെ രക്തപരിശോധനയില്‍ വിഷാംശ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. ഏഴാം തീയതിയാണ് അഞ്ജു മരിക്കുന്നത്. എട്ടാം തീയതി നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷാംശ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് സൂചിപ്പിച്ചിരുന്നു.

Latest News