Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ കൂട്ടക്കൊലയിൽ ഇന്ത്യയുടെ മൗനം അപമാനകരം -മണിശങ്കർ അയ്യർ

കോഴിക്കോട്ട് സോളിഡാരിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം മണിശങ്കർ അയ്യർ  ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് - ഫലസ്തീൻ ജനതയെ ഇസ്രായിൽ കൂട്ടക്കൊല നടത്തുമ്പോൾ മൗനം പാലിക്കുന്ന മോഡി സർക്കാർ രാജ്യത്തിന് അപമാനമാണെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മണിശങ്കർ അയ്യർ പറഞ്ഞു.
സോളിഡാരിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും അധികം അടിച്ചമർത്തപ്പെടുന്ന ജനതയാണ് ഫലസ്തീനിലേതെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. 2050 ആകുമ്പോഴേക്കും ഇസ്രായിലിലെ ജൂത ജനസംഖ്യയെ ഫലസ്തീനികൾ മറികടക്കുകയും ഫലസ്തീൻ അവർക്ക് സ്വന്തമാവുകയും ചെയ്യും.
1947 ൽ ഫലസ്തീനെ വിഭജിച്ച് ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള തീരുമാനത്തെ എതിർത്ത ഏക അമുസ്‌ലിം രാജ്യം ഇന്ത്യയായിരുന്നു. സ്വാതന്ത്ര്യം നേടി മൂന്നു മാസം പിന്നിടും മുമ്പായിരുന്നു ഇന്ത്യയുടെ ഈ നിലപാട്. വൻശക്തികളടക്കം 51 ൽ 40 രാജ്യങ്ങളും വിഭജനത്തെ പിന്തുണച്ചപ്പോൾ പാക്-ഇന്ത്യ വിഭജനത്തിന്റെ മുറിവുകൾ പേറുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഇസ്രായിലിനെതിരെ വോട്ടു ചെയ്തു. തുടർന്ന് 1990 വരെ ഇസ്രായിലിനെ നിയമപരമായി അംഗീകരിക്കാൻ ഇന്ത്യ കൂട്ടാക്കിയില്ല. 90 ൽ യാസർ അറഫാത്തിന്റെ അനുമതിയോടെയാണ് നരസിംഹറാവു ഇസ്രായിലിനെ അംഗീകരിച്ചത്.
1938 ൽ മഹാത്മാഗാന്ധി തന്നെ ഫലസ്തീൻ അറബികളുടേതാണെന്ന് വ്യക്തമാക്കിയിരുന്നു. ഫലസ്തീനികളെ വീട്ടിൽ നിന്ന് അടിച്ചിറക്കി കാലികളെ പോലെ പുറത്താക്കുകയാണ് ജൂതരാഷ്ട്രം ചെയ്തത്. എതിർത്തവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. എന്നാൽ ലോകത്ത് ജൂതർക്ക് അഭയം നൽകിയ ഏക സമുദായം മുസ്‌ലിംകളാണെന്ന് അവർ മറന്നു. 
യൂറോപ്പിൽ എല്ലായിടത്തും ജൂതന്മാരെ വേട്ടയാടിയപ്പോൾ മുസ്‌ലിം സ്‌പെയിനാണ് ജൂതർക്ക് സമാധാനത്തോടെ ജീവിക്കാൻ ഇടം നൽകിയത്. മറ്റൊരു ദേശം കേരളമാണ്. കത്തോലിക്കനായിരുന്നു ഹിറ്റ്‌ലർ. യൂറോപ്പിൽ ജൂതരുടെ ശല്യം ഒഴിവാക്കാനാണ് അവർ ഇസ്രായിൽ സ്ഥാപിച്ചത്. ലോകത്തിലെ മുഴുവൻ ജൂതർക്കും ഇസ്രായിലിലേക്ക് വരാമെങ്കിൽ ഫലസ്തീനികൾക്ക് പ്രവേശനമില്ല. സ്വന്തം മണ്ണിൽ അഭയാർത്ഥികളായിത്തീർന്ന ജനതയാണ് ഫലസ്തീനികൾ.
മുസ്‌ലിം, ക്രിസ്ത്യൻ മതാനുയായികൾക്ക് കൂടി വിശുദ്ധ നഗരമായ ജറൂസലമിനെ അന്താരാഷ്ട്ര നഗരമായി യു.എൻ. പ്രഖ്യാപിച്ചു. അതിനെ കാറ്റിൽ പറത്തിയാണിപ്പോൾ ഇസ്രായിൽ തലസ്ഥാനം ജറൂസലേമിലേക്ക് മാറ്റുന്നത്. അന്താരാഷ്ട്ര സമൂഹം ജറൂസലമിൽ എംബസികൾ സ്ഥാപിക്കാതിരുന്നപ്പോഴാണ് ഡോണൾഡ് ട്രംപ് എന്ന വംശീയ വെറിയൻ എംബസി സ്ഥാപിക്കുന്നത്. ഫലസ്തീൻ പ്രശ്‌നം മുസ്‌ലിംകളുടെ വിഷയമല്ല. അത് മതേതരത്വത്തിന്റെ കാര്യമാണ്. അടിച്ചമർത്തപ്പെടുന്ന ജനതയോടുള്ള ഐക്യദാർഢ്യമാണ് -അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഹുസൈൻ മടവൂർ, എ.പി അബ്ദുൽ വഹാബ്, സി.കെ അബ്ദുൽ അസീസ്, സി.ടി സക്കീർ ഹുസൈൻ പ്രസംഗിച്ചു.

Latest News