ബെംഗളുരു വിമാനത്താവളത്തില്‍  വനിതയുടെ വസ്ത്രം അഴിപ്പിച്ചു   

ബെംഗളുരു- വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ട അനുഭവം പങ്കിട്ട് യുവഗായിക. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ അരങ്ങേറിയ സംഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി പങ്കുവച്ചത്.
'സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.'- എന്ന് കൃഷാനി ട്വിറ്ററില്‍ കുറച്ചു. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്.
യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓപറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. എന്തുകൊണ്ടാണ് യുവതി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനോ വിമാനത്താവള പോലീസിലോ പരാതി നല്‍കാത്തതെന്നാണെന്നും സുരക്ഷാ ഏജന്‍സികള്‍ ചോദിച്ചു.

Latest News