Sorry, you need to enable JavaScript to visit this website.

ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍  ബി.ജെ.പി നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

റായ്പുര്‍- ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍ ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് ഒരുസംഘം ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ ക്രിസ്ത്യന്‍ ചര്‍ച്ച് തകര്‍ക്കുകയും നാരായണ്‍പുര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലതല്ലിപ്പൊളിക്കുകയും ചെയ്യുകയായിരുന്നു.
ലധാക്ഷ്യ രൂപ്സ, അങ്കിത് നന്ദി, അതുല്‍ നെതാം, ഡോമന്‍ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടൂതല്‍ പേര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തിന് നാരായണ്‍പുര്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ നാരായണ്‍പുരില്‍ ബന്ദ് സംഘടിപ്പിച്ചിരുന്നു.
ഇതിനിടെയാണ് ആക്രമണം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂള്‍ വളപ്പില്‍ നിര്‍മിച്ച പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. അതേസമയം ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്ന് ഉയരുന്നത്. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുമ്പോള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസിന് അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമര്‍ശനം ശക്തമാകുകയാണ്.
അതേസമയം, കഴിഞ്ഞ മാസം ക്രിസ്മസിന് പിന്നാലെ കര്‍ണാടകയിലെ മൈസൂരിലും ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ന്നിരുന്നു. പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേര്‍ന്നുള്ള സെന്റ് മേരീസ് പള്ളിയിലാണ് അജ്ഞാതര്‍ അക്രമമഴിച്ചുവിട്ടത്. പ്രതിമ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ നശിച്ചതായും പോലീസ് പറഞ്ഞു.

Latest News