ഹജ്ജ് യാത്ര: കരിപ്പൂര്‍ ഉള്‍പ്പടെ കേരളത്തില്‍   മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റ് 

കൊണ്ടോട്ടി-ഇത്തവണ ഹജ് യാത്രയ്ക്ക് കേരളത്തില്‍ നിന്ന് കരിപ്പൂര്‍ ഉള്‍പ്പെടെ മൂന്ന് വിമാനത്താവളങ്ങള്‍. കേന്ദ്ര ഹജ് കമ്മിറ്റി പുറത്തിറക്കിയ ഹജ് പോളിസിയുടെ കരട് രേഖയിലാണ് കരിപ്പൂര്‍,കണ്ണൂര്‍,നെടുമ്പാശേരി വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടത്.ഹജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഇന്ത്യയില്‍ നിന്ന് ഇത്തവണ 25 വിമാനത്താവളങ്ങളാണ് കരട് പട്ടികയിലുള്ളത്.
   2023 മുതല്‍ 2028 വരെയുള്ള ഹജ് പോളിസിയുടെ കരട് രേഖയാണ് കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചത്.പുതിയ പോളിസി പ്രകാരം ഹജ്ജ് ക്വാട്ടയുടെ 80 ശതമാനവും സര്‍ക്കാര്‍ ക്വാട്ടയായിരിക്കും സ്വാകര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 20 ശതമാനം ക്വാട്ടയാണ് ലഭിക്കുക.
  പുതിയ കരട് രേഖയിലാണ് ഹജ് യാത്രക്കുള്ള രാജ്യത്തെ വിമാനത്തവളങ്ങളുടെ പട്ടികയുള്ളത്.കേരളത്തില്‍ നിന്ന് നെടുമ്പാശേരി മാത്രമായിരുന്നു നേരത്തെ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെട്ടിരുന്നത്.ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ഇത്തവണ കോഴിക്കോട് വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും എംബാര്‍ക്കേഷന്‍ പോയിന്റില്‍ ഉള്‍പ്പെട്ടത്.
   ഹജ് അപേക്ഷ ഒരാഴ്ചയ്ക്കുള്ളില്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് സൂചന. കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ക്ക് ഹജ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞതായി സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അറിയിച്ചു

Latest News