പാണ്ഡിത്യത്തിന്റെ പ്രൗഢിയിലും ലാളിത്യത്തിന്റെ മുഖമുദ്രയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്. ഈ വർഷത്തെ റമദാൻ നോമ്പിന്റെ ആദ്യ പകലുകൾ യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽനൂഹിന്റെ കൂടെയാണ്. റമദാനിലെ പ്രത്യേക ക്ഷണിതാവായി അബൂദാബിയിലേക്ക് പോവുന്നതിനിടെ ജിഫ്രി മുത്തുക്കോയ തങ്ങൾ തവനൂർ മുണ്ടിലാക്കൽ വീട്ടിലിരുന്ന് ഇന്നലെകളിലേക്ക് നടന്ന് കയറി. പരിശുദ്ധ റമദാൻ വിശ്വാസികളുടെ ആത്മീയ സമ്പുഷ്ടിക്കായി അല്ലാഹു നിശ്ചയിച്ച പരിശീലന മാസമാണ്. ആയതിനാൽ തന്നെ റംസാനിലെ ചില ഓർമകളും നടന്ന വഴികളും എന്നും ഭക്തി നിറഞ്ഞതാണ്.
നോമ്പ് വരാൻ കാത്തിരുന്ന കാലഘട്ടമായിരുന്നു ചെറുപ്പകാലം. കാരണം നോമ്പു തുറക്കുന്ന സമയത്തും, അത്താഴത്തിനുമുളള പ്രത്യേക ഭക്ഷണം കിട്ടുമെന്നത് തന്നെയായിരുന്നു കുട്ടിക്കാലത്തെ സന്തോഷം. വറുതിയുടെ കാലത്ത് നോമ്പിന് വിഭവങ്ങളുണ്ടാകും. റംസാൻ മാസപ്പിറവി അറിയാൻ ഇന്നത്തെപ്പോലെ ഇലക്ട്രോണിക് മാധ്യമങ്ങളില്ലാത്ത കാലമാണ്. മാസപ്പിറവി അറിഞ്ഞാൽ അങ്ങാടിയിൽ നിന്ന് ഉച്ചത്തിലുളള കൂവൽ കേൾക്കാം. പളളികളിൽ നിന്ന് നഖാര മുഴക്കവുമുണ്ടാവും. പാതിരാ വരെ റംസാൻ പിറവി പ്രതീക്ഷിച്ചു കാത്തിരിക്കും. നോമ്പ് ഉറപ്പിച്ചതറിഞ്ഞാൽ പിന്നെ അത്താഴത്തിനുളള വിഭവങ്ങളൊരുക്കുന്ന തിരക്കിലായി കുടുംബിനികൾ.
ഏഴാം വയസ്സിലാണ് ആദ്യ നോമ്പ് എടുക്കുന്നത്. വീട്ടിൽ വല്ല്യുമ്മ നിബന്ധനകളും ചിട്ടകളുമുളളയാളായിരുന്നു. ആദ്യ നോമ്പിന് വല്ലാത്ത കാഠിന്യമായിരുന്നു. വീട്ടിൽ വല്ല്യുമ്മ ഏതു നേരവും ശ്രദ്ധിക്കുന്നുണ്ടാവും. ഉച്ചയായതോടെ തൊണ്ടവറ്റി വിശപ്പ് കൂടി. അന്ന് ഞങ്ങളുടെ പറമ്പിൽ വീടിന് അകലെയായി ഒരു കുളമുണ്ടായിരുന്നു. നിറയെ വെളളം നിറഞ്ഞ് നിൽക്കുന്ന കുളം. നോമ്പുകാരനായ ഞാൻ കുളത്തിലേക്ക് കുളിക്കാൻ പോയി. ആരും കാണാതെ വയറ് നിറയെ വെളളം കുടിച്ചു. കുളികഴിഞ്ഞ് വല്ല്യുമ്മയുടേയും വീട്ടുകാരുടേയും മുമ്പിൽ നോമ്പുകാരനായി നിന്നു. എല്ലാവർക്കും സന്തോഷം. പിന്നീട് റംസാൻ 27-ാം രാവിൽ രണ്ടാമത്തെ നോമ്പ്.അന്നും കുളത്തിലെ വെളളം കുടിച്ച് വല്ല്യമ്മയുടെ അടുത്തെത്തിയപ്പോൾ അവർ പറഞ്ഞു. കുട്ടികൾക്ക് കുറച്ചൊക്കെ വെളളം കുടിക്കാം എന്ന്. ഇതോടെയാണ് വല്ല്യുമ്മ തന്റെ നോമ്പിലെ വെളളം കുടി കണ്ടെത്തിയത് ഞാനറിയുന്നത്.
നോമ്പിന്റെ വിഭവങ്ങളൊരുക്കുന്നതിലും വല്ല്യുമ്മയുടെ ഇടപെടലുണ്ടാകും. അരി പൊടിച്ച് നോമ്പിന് മുമ്പ് തന്നെ ശേഖരിച്ചു വെക്കും. നോമ്പ് തുറക്ക് നേർമ പത്തിരിയാണ് പ്രധാന വിഭവം. ഇത് കുഴച്ച് പരത്തി വൃത്തത്തിലുളള കിണ്ണം കൊണ്ട് മുറിച്ചെടുത്താണ് വല്ല്യുമ്മ പത്തിരിയുണ്ടാക്കുക. കിണ്ണം കൊണ്ട് മുറിക്കുമ്പോൾ പത്തിരി അമ്പിളി വട്ടംപോലെയായി മാറും. തേങ്ങ അരച്ച കോഴിക്കറിയും വല്ല്യുമ്മയുടെ പ്രധാന വിഭവമാണ്. നോമ്പ് കാലത്ത് 250 ഇറച്ചിയെങ്കിലും വാങ്ങാത്തവർ കുറവായിരിക്കും. ഇതോടൊപ്പം തന്നെ തരിക്കഞ്ഞിയുണ്ടാകും. ക്ഷീണം അകറ്റാനാണ് തരിക്കഞ്ഞി. നോമ്പുകാലത്ത് വല്ല്യുമ്മയുടെ കൈയ്യിലാവും കാരക്കയുണ്ടാവുക. ഒരു കാരക്ക നാലായി മുറിച്ച് ഓരോ കഷ്ണം വീതം നൽകും. ഇന്ന് യഥേഷ്ടം നമുക്ക് വാങ്ങാൻ കഴിയും. എന്നാൽ അന്നത്തെ ആ കാരക്കയുടെ ചെറുകഷ്ണത്തിന്റെ മാധുര്യം ഇന്നില്ലെന്ന് ഉറപ്പിച്ച് പറയാനാകും. രാത്രിയിൽ തറാവീഹ് നമസ്‌കാരം കഴിഞ്ഞെത്തിയാൽ ചീരക കഞ്ഞിയോ ഉലുവാ കഞ്ഞിയോ ഉണ്ടാകും. അതിലേക്ക് ചേരും പടിയായി നേന്ത്രക്കായയുടെ വിഭവവും.
അത്താഴത്തിന് ചൂടുളള വിഭവം കഴിക്കണമെന്ന് പിതാവിനും, വല്യുമ്മാക്കും എല്ലാം നിർബന്ധമായിരുന്നു. ആയതനാൽ അർധ രാത്രി ഉമ്മയും മറ്റും എഴുന്നേറ്റ് ചോറും കറിയും വെക്കും. ചോറിൽ പഴം കുഴച്ച് കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. നോമ്പ് തുറ സമയത്ത് ഇന്നത്തെ പോലെ ജ്യൂസ് ഒന്നുമില്ലെങ്കിലും തരിക്കഞ്ഞിയും, ഇളനീരുമുണ്ടായിരുന്നു. ഇളനീര് രാവിലെ തന്നെ പറമ്പിലെ കുളത്തിലിടും. വൈകുന്നേരം വെളളത്തിൽ നിന്നെടുക്കുമ്പോൾ തണുപ്പുണ്ടാകും. ആ ഇളനീരിന് ഇന്നത്തെ ജ്യൂസിനേക്കാളും രുചിയുണ്ടായിരുന്നു. ഇളനീര് പളളിയിലെ ഹൗളിലും (നമസ്‌കാരത്തിന് അംഗശുദ്ധിവരുത്തുന്നതിനായി തയ്യാറാക്കിയ ജലസംഭരണി) കൊണ്ടിടുന്നവരുണ്ടായിരുന്നു.
നോമ്പ് തുറകൾ വീടുകളായിരുന്നു അന്നത്തെ കാലത്ത് സജീവമായിരുന്നത്. ആളുകൾ കൂടുതലുളളതും കുറവുളളതുമായ നോമ്പുതുറകളുണ്ടാകും. ഇവർക്കെല്ലാമുളള വിഭവങ്ങൾ അയൽ വാസികളായ സ്ത്രീകളെല്ലാം ഒത്തു ചേർന്നാണ് തയ്യാറാക്കുക. അരവിനുളള അമ്മി,പത്തിരി തയ്യാറാക്കുനുളള പല,കുഴൽ ഇവയുമായാണ് ഓരോ സ്ത്രീകളും എത്തുക. ആ കൂട്ടായ്മകൾ ഇന്ന് നിലനിർത്തുന്നത് ചുരുക്കം ആളുകളാണ്. എല്ലാവരും തന്നിലേക്ക് ചുരുങ്ങുകയാണ്. എന്നാൽ നോമ്പ് എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന ഇസ്ലാമിലെ കർമ്മമാണ്. ഇഫ്താറുകളിൽ പങ്കെടുക്കുന്നത് കുറവാണ്. വീട്ടിൽ കുടംബത്തോടൊപ്പം നോമ്പ് തുറക്കുന്നതിനോടും അയൽപക്കങ്ങളിലെ സൗഹൃദ നോമ്പുതുറയോടുമാണ് എനിക്കിന്നുമിഷ്ടം.
റംസാനിൽ മാത്രം രാത്രി കാലങ്ങളിൽ മതപ്രഭാഷണങ്ങളുണ്ടാകും. വയള് പരമ്പരകൾ എന്നാണ് പറയുക. പളളികളുടേയും, മദ്രസകളുടേയും പുനരുദ്ധാരണം ഇതു വഴി സാധ്യമാകും. ഇത്തരം മതപ്രഭാഷണ പരമ്പരകളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് പൂർവ്വീകർ പഴയകാലത്ത് പള്ളികളും മദ്രസകളും കെട്ടിയുയർത്തിയത്. റംസാനിലെ പ്രഭാഷണങ്ങൾ രാത്രി വൈകിയാണ് അവസാനിക്കുക. പിന്നീട് വീട്ടിലെത്തി അത്താഴം കഴിച്ച് ഉറങ്ങുന്നതായിരുന്നു അന്നത്തെ രീതി. ഇന്ന് റംസാനിലെ പ്രഭാഷണങ്ങൾ പളളികളിലേക്ക് ഒതുങ്ങുകയാണ്.
പരിശുദ്ധ റംസാനിൽ നോമ്പെടുക്കാത്ത വിശ്വാസികൾ ഇന്ന് വളരെ കുറവാണ്. ചെറുപ്പത്തിൽ നോമ്പ് എടുക്കാതെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ഒരാളെ ചിരട്ടമാല ഇട്ട് പിടികൂടിയ കാഴ്ച നാട്ടിൽ വെച്ച് കാണാനിടയായിട്ടുണ്ട്. ഇന്ന് ഭക്തി ആളുകളിലുണ്ടെങ്കിലും ചില പ്രവർത്തന രീതികൾ ഒരിക്കലും ഉൾക്കൊളളാൻ പറ്റാത്തതാണ്. ഇന്ന് ആവശ്യത്തിലേറെ വിഭവങ്ങൾ കാഴ്ചക്ക് വിളമ്പി പിന്നീട് ഒഴിവാക്കുന്നത് കണ്ടുവരുന്നു.
ഒരു നേരത്തെ വിശപ്പടക്കാൻ കഴിയാത്ത ആയിരങ്ങൾ ലോകത്തുണ്ടെന്നുളള വീണ്ടുവിചാരം ഇത്തരം സന്ദർഭങ്ങളിൽ നമുക്കുണ്ടാവണം.
എല്ലാ വർഷവും ലോക രാജ്യങ്ങളിൽ നിന്നായി 40 പേർ പരിശുദ്ധ റംസാനിൽ യു.എ.ഇ പ്രസിഡണ്ടിന്റെ അതിഥിയായി എത്താറുണ്ട്. ഈ വർഷം ജിഫ്രി തങ്ങളും പ്രസിഡണ്ടിന്റെ അതിഥിയാണ്. അബൂദാബിയിൽ വിവിധ ഭാഗങ്ങളിൽ തങ്ങൾ പ്രഭാഷണം നടത്തും.
(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)






