സൗദിയില്‍ റെയ്ഡ് തുടരുന്നു; ഒരാഴ്ചക്കിടെ 13,000 നിയമ ലംഘകരെ നാടുകടത്തി

റിയാദ് - ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് 13,000 ലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ 13,250 നിയമ ലംഘകരെയാണ് നാടുകടത്തിയത്. ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 15,328 നിയമ ലംഘകര്‍ പിടിയിലായി. ഇക്കൂട്ടത്തില്‍ 8,808 പേര്‍ ഇഖാമ നിയമ ലംഘകരും 4,038 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,482 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 552 പേരും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 48 ശതമാനം പേര്‍ യെമനികളും 47 ശതമാനം പേര്‍ എത്യോപ്യക്കാരും അഞ്ചു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 116 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 10 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 36,787 നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ 35,147 പേര്‍ പുരുഷന്മാരും 2,263 പേര്‍ സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 27,029 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 2,263 പേര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News