ബംഗളൂരു- വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് കാണാതായ രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് വേണ്ടി ബംഗളൂരുവിലെ ഹോട്ടലുകളിൽ പരിശോധന. തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി നേതാക്കൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്നാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ടി. സുനീൽ കുമാർ അടക്കമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് ബംഗളൂരുവിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ എത്തിയത്. ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീൽ എന്നീ എം.എൽ.എമാരെയാണ് കാണാതയത്. ബി.ജെ.പി എം.എൽ.എ സോമശേഖര റെഡ്ഢിയാണ് എം.എൽ.മാരെ പിടിച്ചുവെച്ചിരിക്കുന്നത് എന്നാണ് കോൺഗ്രസിന്റെ ആരോപണം. സോമശേഖര റെഡ്ഢിയും നിയമസഭയിൽ എത്തിയിട്ടില്ല. ഖനി രാജാവ് സോമശേഖര റെഡ്ഢിയുടെ സഹോദരനാണ് ജനാർദ്ദന റെഡ്ഢി. എം.എൽ.എമാർ സഭയിൽ എത്തിയാൽ അവർക്ക് വിപ്പ് നൽകുമെന്ന് കോൺഗ്രസ് എം.പി ഡി.കെ സുരേഷ് പറഞ്ഞു. എം.എൽ.എമാരെ കാണാൻ ഇദ്ദേഹം ഹോട്ടലിലേക്ക് പോയെങ്കിലും പോലീസ് കടത്തിവിട്ടില്ല. ഹോട്ടലിൽ പോലീസും പുറത്ത് മാധ്യമപ്രവർത്തകരും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. നിലവിൽ സഭയിൽ ബി.ജെ.പിയുടെ 103 അംഗങ്ങളും കോൺഗ്രസിന്റെ 76 ഉം ജെ.ഡി.എസിന്റെ 37 അംഗങ്ങളുമുണ്ട്. യെദിയൂരപ്പയെ പരാജയപ്പെടുത്തുമെന്ന് തന്നെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ അവകാശവാദം.