Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകള്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ഭോപാല്‍- മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ അംഗറില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം രണ്ടു മുസ്ലിം യുവാക്കളെ തല്ലിച്ചതച്ചു. ഇവരില്‍ ഒരാള്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. 45-കാരനായ റിയാസ് ആണ് കൊല്ലപ്പെട്ട്. ഇദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന 33കാരന്‍ ഡ്രൈവര്‍ ശക്കീലിന് ആക്രമണത്തില്‍ ഗുരുരതരമായി പരിക്കേറ്റു. 

വ്യാഴാഴ്ച രാത്രി വൈകിയാണ് രണ്ടു പേര്‍ റിയാസും ശക്കീലും അടക്കമുള്ള ഒരു സംഘത്തെ കാളകളുമായി കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമീണര്‍ സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും റിയാസിനു ശക്കീലിനുമൊപ്പമുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ഇവിടെ എത്തിയ ആള്‍ക്കൂട്ടം ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവ സ്ഥലത്ത് പോലീസ് എത്തിയത്. അപ്പോഴേക്കും റിയാസ് കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ശക്കീലിനേയും കണ്ടെത്തി. ഒരു കാളയെ അറുത്ത നിലയിലും മാംസം നിറച്ച വലിയ പൊതികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
 

Latest News