Sorry, you need to enable JavaScript to visit this website.

എ.കെ. ആന്റണിയുടെ പ്രസ്താവന കാപട്യമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം- കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ കക്ഷിയാണെന്ും ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് ഹിന്ദുക്കളെ കൂടി ഉള്‍ക്കൊള്ളണമെന്ന എ കെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരിക്കാന്‍ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കള്‍ക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച മറ്റൊരു പാര്‍ട്ടിയില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിശ്വാസി സമൂഹം മുന്നിട്ടിറങ്ങിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍. സുപ്രീംകോടതിയില്‍ രാമസേതുവില്ലായെന്ന് സത്യവാങ്മൂലം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

എ കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി കാവിഭീകരതയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞത്. മാറാട് ഹിന്ദുവംശഹത്യ നടന്നത് എകെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്നത്തെ കേരള ഹൈക്കോടതി സിറ്റിംഗ് ജഡ്ജി തോമസ് ജോസഫ് കമ്മീഷന്റെ മുഴുവന്‍ കണ്ടെത്തലും നിരാകരിച്ചത് ആന്റണിയായിരുന്നു.

അന്വേഷണത്തെ തടസപ്പെടുത്തി പിഎഫ്‌ഐക്ക് അനുകൂലമായ നിലപാടാണ് അന്ന് എകെ ആന്റണി സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികളുമായും തീവ്രവാദ ശക്തികളുമായും ചേര്‍ന്ന് മുന്നോട്ട് പോവുന്ന കോണ്‍ഗ്രസ് അവസാന ലാപ്പിലാണ് ഓടുന്നത്. കോണ്‍ഗ്രസിന്റെ അന്ത്യം അടുത്തു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷപ്പെടുത്താന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തല്‍ ലീഗ്-സിപിഎം ബന്ധത്തിന്റെ തെളിവാണ്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി തയ്യാറായെന്നു പറഞ്ഞാല്‍ സിപിഎമ്മും ലീഗും തമ്മിലെ ബന്ധം വ്യക്തമല്ലേ.

പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിലും എല്‍ഡിഎഫും യൂഡിഎഫും ഒന്നിച്ചാണ്. ലീഗ് യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. ഇനി പരസ്യമായി എല്‍ഡിഎഫിലേക്ക് പോവുകയാണ് ലീഗിന്റെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്നും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡിനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരം നടപടിയുണ്ടായില്ലെങ്കില്‍ കേരളം ഒരു കുരുതികളമായി മാറുമായിരുന്നു. ഹിന്ദുക്കളെയും െ്രെകസ്തവരെയും വംശഹത്യ ചെയ്യാനായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News