- ക്വട്ടേഷൻ സംഘങ്ങളുമായി മാത്രമല്ല സ്വർണ്ണം പൊട്ടിക്കൽ സംഘവുമായും സി.പി.എമ്മിന് ബന്ധമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി - വൈരനിര്യാതന ബുദ്ധിയോടെയാണ് സോളാർ കേസ് സി.ബി.ഐയ്ക്ക് വിട്ടതെന്നും, തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സി.ബി.ഐക്ക് വിട്ടത്. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാർ കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സി.പി.എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സി.ബി.ഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
റിസോർട് വിവാദത്തിൽ വസ്തുത പിണറായി പുറത്തുവിടണം. എന്തുകൊണ്ടാണ് ഒളിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. നാട്ടിൽ നടത്തുന്ന അഴിമതി അന്വേഷിക്കണോ എന്ന് പാർട്ടി അല്ല തീരുമാനിക്കേണ്ടത്. ഇത് അഴിമതി കേസ് ആണ്. എ.കെ.ജി സെന്ററിൽ ഒതുക്കേണ്ട വിഷയമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്വർണ്ണ ക്വട്ടേഷൻ സംഘങ്ങളുമായി മാത്രമല്ല, സ്വർണ്ണം പൊട്ടിക്കൽ സംഘവുമായും സി.പി.എം നേതാക്കൾക്ക് ബന്ധമുണ്ട്. ഇതിന്റെ തെളിവാണ് ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി സമ്മാനിച്ചതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.