Sorry, you need to enable JavaScript to visit this website.

മതരാഷ്ട്രമാക്കാനുള്ള ശ്രമം ജനങ്ങളെ അസംതൃപ്തിയിലേക്ക് നയിക്കും-ബാലചന്ദ്രന്‍ ചുള്ളിക്കാട്

കണ്ണൂര്‍-ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള കഠിന ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിലെ ധര്‍മ്മശാലയില്‍ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
          മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അധികാരം പിടിച്ചെടുക്കാനുള ഒരു മാര്‍ഗം. ഇന്ത്യയില്‍ ഇന്ന് അത്തരമൊരു രാഷ്ട്രീയം സജീവമാണ്. അത് ജനങ്ങളെ അസംതൃപ്തിയിലേക്ക് നയിക്കും. പണ്ട് വൈസ്രോയിമാരും രാജാക്കന്‍മാരും ജനങ്ങളെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കിയവരാണ്. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ഐക്യത്തിന് ഉണര്‍വ്വ് നല്‍കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിനപ്പുറം കാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. സമൂഹം എന്റേത് കൂടിയാണ്, ആവശ്യമുള്ളപ്പോള്‍ സഹായിക്കാന്‍ ആരെങ്കിലും എത്തും തുടങ്ങിയ വിശ്വാസങ്ങളാണ്  ജനതയുടെ സമാധാന ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനത്തും ജനങ്ങളുടെ സന്തോഷത്തിന്റെ അടിസ്ഥാനത്തിലല്ല മനുഷ്യന്റെ നിലവാരം അളക്കുന്നത്. പകരം ഭൗതിക വികസനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചുള്ളിക്കാട് പറഞ്ഞു.
ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുമ്പോള്‍ അത് വാര്‍ത്തയല്ല. അതാരും ശ്രദ്ധിക്കുക പോലുമില്ല. എന്നാല്‍ കലാപവും കലഹങ്ങളും വലിയ വാര്‍ത്തകളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് നഷ്ടപ്പെടുത്തിയ ആഘോഷങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നാട്ടിലാകെ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.  തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍,
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, കവി മാധവന്‍ പുറച്ചേരി, സിനിമ താരം നിഖില വിമല്‍, റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം വി ജനാര്‍ദ്ദനന്‍, എ നിശാന്ത്, കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മണ്ഡലത്തിലുള്ളവരെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് ജി എസ് പ്രദീപ് ഷോ അറിവുത്സവം, കലാമണ്ഡലം കലാകാരികളുടെ നൃത്ത പരിപാടി എന്നിവ അരങ്ങേറി.

 

Latest News