കനല്‍ പോലെ സദാ എരിയുന്ന മനസ്സുമായി അലഞ്ഞ കെ.പി. ശശിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ നവ സിനിമയെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തിയ ആനന്ദ്് പട്‌വര്‍ധന്‍ എഴുതിയ എഫ്്.ബി പോസ്റ്റില്‍, ശശിയെന്ന പോരാളി കടന്നുപോയെങ്കിലും അദ്ദേഹം ബാക്കി വെച്ച സമരസന്ദേശം പുതുതലമുറയ്ക്ക് ഊര്‍ജം പകരുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രമുഖ ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്‌നം ഹാഷ്മിയും (തെരുവില്‍ കൊല ചെയ്യപ്പെട്ട നാടകനടന്‍ സഫ്ദര്‍ ഹാഷ്മിയുടെ സഹോദരി) ശശിയുടെ അവിചാരിത വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. നൂറുക്കണക്കിന് മനുഷ്യാവകാശ പോരാളികളുടെ ദു:ഖസാന്ദ്രമായ കുറിപ്പുകളാണ് പുറത്തു വരുന്നത്്. അവയിലെല്ലാം കെ.പി. ശശിയെന്ന ഹ്യൂമനിസ്റ്റിന്റെ തെളിച്ചമുള്ള ഓര്‍മകളാണ് തുടിച്ചുയരുന്നത്്.
ഇന്ത്യയിലെമ്പാടും ശക്തിപ്പെട്ടുവരുന്ന അതിജീവന പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍, അല്ലെങ്കില്‍ അവയോടൊപ്പം ക്യാമറയുമായി അലഞ്ഞു നടന്ന, പ്രതിഭയുടെ ഒരു വലിയ ധൂര്‍ത്തപുത്രനാണ് ശശിയുടെ നിര്യാണത്തോടെ ഓര്‍മയായത്്. ചരിത്രപരമായ പ്രസക്തിയൊന്നുമില്ലെങ്കിലും കെ.പി. ശശിയുടെ വിയോഗം നടന്നത് രണ്ടു യാദൃച്ഛികതകളുടെ ദിവസമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായതിന്റെ (1925 ഡിസംബര്‍ 26) വാര്‍ഷികം സി.പി.ഐ
ആഘോഷിക്കുന്നു, കുടിയിറക്കപ്പെട്ട മനുഷ്യരുടെ വിഷാദം വിസ്മരിച്ച് ,പരിസ്ഥിതി ആഘാതം വരുത്തും വിധം റിസോര്‍ട്ടുയര്‍ത്തുന്ന പ്രമുഖ
നേതാവിനെതിരെ സി.പി.എമ്മില്‍ കലാപക്കൊടി ഉയരുന്നു. ഈ രണ്ടു സംഭവങ്ങള്‍ക്കും കെ.പി. ശശിക്കും തമ്മിലെന്ത് എന്ന ചോദ്യത്തിനുള്ള മറുപടി:
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണ്‍പൂരില്‍ സ്ഥാപിക്കപ്പെട്ട ശേഷം തലശ്ശേരി പാറപ്പുറത്ത് കേരളത്തില്‍ അതിന്റെ ബ്രാഞ്ച്് രൂപീകരിക്കുമ്പോള്‍ പങ്കെടുത്ത ചുരുക്കം പേരില്‍ കെ. ദാമോദരന്‍ എന്ന തിരൂരിലെ കീഴേടത്ത്് ദാമോദരനുമുണ്ടായിരുന്നു. കെ. ദാമോദരന്‍ പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികനായി മാറി. ജെ.എന്‍.യുവില്‍ ഗവേഷകനായിരുന്ന അദ്ദേഹം സി.പി.ഐ ടിക്കറ്റില്‍ രാജ്യസഭാംഗവുമായി. ദാമോദരന്റെ മകനാണ് കെ.പി ശശി. കുടിയിറക്കിനെതിരെ നര്‍മദയിലായാലും കൂടംകുളത്തായാലും ആതിരപ്പിള്ളിയിലായാലും പോരാടുന്ന മനുഷ്യര്‍ക്കൊപ്പം നിന്ന ചലച്ചിത്രകാരനായിരുന്നു ശശി.
ജെ.എന്‍.യുവില്‍ ശശിയെ ചേര്‍ത്തു. രാഷ്്ട്രീയത്തില്‍ അത്രയൊന്നും സജീവമാകാതെ, ഇടതുപക്ഷമനസ്സുമായി നടന്ന കാലം. മനുഷ്യാവകാശ പോരാട്ടങ്ങളും പുതിയ സിനിമകളുമായിരുന്നു ശശിയുടെ സ്വപ്‌നം. കാര്‍ട്ടൂണുകളില്‍ നിന്നായിരുന്നു തുടക്കം. എണ്‍പതുകളുടെ തുടക്കത്തില്‍ കുറെ നല്ല ഡോക്യുമെന്ററികള്‍ നിര്‍മിച്ചു. അലഗ് മൗസം (വ്യത്യസ്ത കാലാവസ്ഥ) എന്ന പേരിലുള്ള ഫീച്ചര്‍ ഫിലിമില്‍ നന്ദിതാ ദാസ്, അനുപം ഖേര്‍ എന്നിവരെ അഭിനയിപ്പിച്ചു. 2003 ലായിരുന്നു ഇത്. 1994 ല്‍ മലയാളത്തില്‍ നിര്‍മിച്ച ഇലയും മുള്ളും ഏറെ പ്രശംസ നേടി. തിലകന്‍, പല്ലവി ജോഷി, ശാന്തികൃഷ്ണ തുടങ്ങിയവര്‍ അഭിനയിച്ച ഈ സിനിമ വെനീസ്, ടൊറോന്റോ, മോണ്‍ട്രിയോള്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലിന്റെ ശില്‍പികളിലൊരാള്‍ ശശിയായിരുന്നു. കൂടംകുളം ആണവനിലയത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ശശിയും ശശിയുടെ ക്യാമറാടീമുമുണ്ടായിരുന്നു. നര്‍മദാ പ്രക്ഷോഭത്തില്‍ മേധാപട്ക്കര്‍ക്കൊപ്പവും ശശിയെ കണ്ടു. മണിപ്പൂരിലെ അഫ്‌സ്പാ നിയമത്തിനെതിരായ പോരാട്ടത്തിലും അബ്ദുന്നാസര്‍ മഅ്്്ദനിക്ക്്് നീതി കിട്ടാനുള്ള കൂട്ടായ്മയിലും ശശി സജീവമായിരുന്നു. മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിനക്കെതിരായ കര്‍ണാടക പോലീസ് നടപടിക്കെതിരെ ധീരമായി ശബ്ദിച്ച ശശിയെയാണ് നാം കണ്ടത്്. ഇന്ത്യയിലെമ്പാടും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരായ എല്ലാ ജനകീയ പ്രസ്ഥാനങ്ങളോടുമൊപ്പം അവസാനം വരെ കെ.പി. ശശി അടിയുറച്ചുനിന്നു.
സി.പി.ഐ നേതാവും മുഖ്യമന്ത്രിയുമായിരുന്ന സി. അച്യുതമേനോന്റെ പുത്രന്‍ ഡോ. രാമന്‍ കുട്ടി, കെ.പി. ശശിയെ ഓര്‍ക്കുന്നത്് ഇങ്ങനെയാണ്:
അറുപതുകളുടെ ആദ്യകാലത്ത് സഖാവ് കെ ദാമോദരന്റെ കുടുംബം തിരുവനന്തപുരത്ത് ഞങ്ങളുടെ വീട്ടില്‍നിന്ന് നടക്കാവുന്ന ദൂരത്തിലായിരുന്നു താമസിച്ചിരുന്നത്. പദ്‌മേടത്തി (സ: ദാമോദരന്റെ ഭാര്യ) യും കുട്ടികളും ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും വീട്ടില്‍ വരുമായിരുന്നു; തിരിച്ചും. അന്ന് മോഹനേട്ടന്‍ (ഡോ. കെ. പി. മോഹനന്‍) കോളേജിലും ഉഷയും മധുവും സ്‌കൂളിലും പഠിക്കുകയായിരുന്നു എന്നു തോന്നുന്നു. ഞാന്‍ പ്രൈമറിക്ലാസ്സിലായിരുന്നു. ഇളയകുട്ടികളായ രഘുവും ശശിയും സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അന്നത്തെ ശശി എപ്പോഴും പ്രസന്നവദനനായ ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു.
പിന്നീട് ദാമോദരേട്ടന്‍ രാജ്യസഭാംഗമായപ്പോള്‍ അവര്‍ ദല്‍ഹിയിലേക്ക് താമസം മാറ്റി. രഘുവും ശശിയുമൊക്കെ അവിടെയാണു പഠിച്ചു വളര്‍ന്നത്. അതുകൊണ്ടുതന്നെ തമ്മില്‍ കാണുന്നത് വിരളമായി. വര്‍ഷങ്ങള്‍ക്കുശേഷമാണ് ശശിയെ പിന്നെ കണ്ടുമുട്ടുന്നത്. അപ്പോഴേക്കും കെ പി ശശി ഇന്ത്യമുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നിരുന്നു.
ഇന്ത്യ കണ്ട മഹാവിപ്ലവകാരിയുടെ മകന് അനീതികളോട് പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നതില്‍ അദ്ഭുതമില്ല. രാജ്യത്തെവിടെയും ഭരണകൂടങ്ങള്‍ക്കെതിരെയും അവരുടെ ഇരകള്‍ക്കുവേണ്ടിയും ശബ്ദിക്കാന്‍ ശശി ഉണ്ടായിരുന്നു. കാന്ധമാലിലെ ക്രിസ്ത്യാനികളായാലും, ഛത്തീസ്ഗഢിലെ ആദിവാസികളായാലും, ചാലിയാര്‍ മലിനീകരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായാലും, നര്‍മ്മദാപ്രോജെക്റ്റിനുവേണ്ടി കുടിയൊഴിക്കപ്പെട്ട ഗ്രാമീണരായാലും, വിചാരണകൂടാതെ തടങ്കലിലായ മഅ്ദനിയായാലും, എയ്ഡ്‌സിന്റെ ഇരകളായാലും അവര്‍ക്കൊപ്പം ശശി ഉണ്ടായിരുന്നു. തന്റെ പക്കലുള്ള എല്ലാ ആയുധങ്ങളും ശശി അവര്‍ക്കെല്ലാം വേണ്ടി എടുത്തുപയോഗിച്ചു- അത് എഴുത്താവട്ടെ, കാര്‍ട്ടൂണാവട്ടെ, ഫിലിമാകട്ടെ, പ്രക്ഷോഭമാകട്ടെ. ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റായിരുന്ന ശശി ആ രംഗത്ത് തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ അറിയുന്ന പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായേനെ. എന്നാല്‍ ശശി പിന്നീട് ഫിലിം നിര്‍മ്മിതിയിലേക്ക് തിരിഞ്ഞു. ശശിയുടെ ചിത്രമായ അധുരി കഹാനി, എയ്ഡ്‌സ് ബാധിച്ചവരുടെ ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ചലച്ചിത്രകാവ്യം തന്നെയായിരുന്നു.
മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ സ്വന്തം കാര്യം ശ്രദ്ധിക്കാന്‍ അദ്ദേഹം മറന്നുപോയി. സാമ്പ്രദായിക രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല ശശിയുടെ പ്രതിഷേധരീതികള്‍; അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായതുമില്ല. എങ്കിലും അവരോടൊക്കെയും കലഹിച്ചുകൊണ്ടുതന്നെ ഒരുമിച്ചു പ്രവര്‍ത്തിച്ചു എന്നുള്ളതാണ് ശശിയുടെ മഹത്വം.






