മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്ന് പണം നിറച്ച ബാഗുകള്‍ പിടികൂടി

ക്വാലലംപുര്‍- അഴിമതി ആരോപണം നേരിടുന്ന മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പണവും ആഭരങ്ങളും നിറച്ച നിരവധി ഡിസൈനര്‍ ബാഗുകള്‍ കണ്ടെടുത്തു. ഈ വിദേശ കറന്‍സികളുടേയും ആഭരണങ്ങളുടേയും മൂല്യം ഉടന്‍ തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയുണ്ടെന്ന് മലേഷ്യന്‍ പോലീസ് കൊമേഴ്‌സ്യല്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി അമര്‍ സിങ് അറിയിച്ചു. നജീബിന്റെ വിവിധയിടങ്ങളിലെ വീടുകളിലും ഓഫീസുകളിലുമാണ് പോലീസ് വ്യാപക റെയ്ഡ് നടത്തിയത്.

72 ബാഗുകളിലായാണ് മലേഷ്യന്‍ റിങ്കിറ്റിനു പുറമെ യുഎസ് ഡോളര്‍ അടക്കമുള്ള വിദേശ കറന്‍സികളും വിലയേറിയ വാച്ചുകളും ആഭരണങ്ങളും സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവയിലേറെയും സൂക്ഷിച്ചിരുന്ന ക്വാലലംപുരിലെ ആഢംബര വീട്ടില്‍ നിന്നാണ്. വിലകൂടിയ ഡിസൈനര്‍ ബാഗുകളുടെ വന്‍ ശേഖരമാണ് കണ്ടെത്തയതെന്നും പോലീസ് പറഞ്ഞു. നജീബിന്റെ ഭാര്യ റോസ്മ മന്‍സൂറിന്റെ ആഢംബര ജീവിത രീതി നേരത്തെ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അഴിമതി ആരോപണങ്ങള്‍ ശക്തമായ പ്രചാരണായുധമായി നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞയാഴ്ച നജീബ് പരാജയപ്പെട്ടിരുന്നു. തൊട്ടുപിറകെ വന്ന ഈ റെയ്ഡ് നജീബിന് വലിയ തിരിച്ചടിയായി.

പ്രധാനമന്ത്രി പദത്തില്‍ മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ബുധനാഴ്ചയാണ് വ്യാപക റെയ്ഡിനു തുടക്കമിട്ടത്. 64കാരനായ നജീബിനെ രാജ്യം വിടുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നജീബ് അധികാരത്തിലിരിക്കെ സര്‍ക്കാര്‍ രൂപീകരിച്ച വന്‍ നിക്ഷേപക ഫണ്ടില്‍ നിന്നും ദശലക്ഷണക്കിന് ഡോളര്‍ കൊള്ളയടിച്ചുവെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ നജീബിനെതിരായ പ്രധാന ആരോപണം. അതേസമയം നജീബിന്റെ അറസ്റ്റ് ഉണ്ടായിട്ടില്ല. നജീബിനെതിരെ കേസെടുക്കുമെന്ന് പ്രധാനന്ത്രി മഹാതീകര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
 

Latest News