Sorry, you need to enable JavaScript to visit this website.

ആഭ്യന്തര വിമാന യാത്രാ  നിരക്ക് പത്തിരട്ടിയായി 

തലശ്ശേരി- ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രാ നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികള്‍. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്മസിന് ഇത് പത്തിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.
ഇതു കണ്ട്  ബസുടമകളും കൊള്ള തുടങ്ങി. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്.  ചിലവ് താങ്ങാനാവാതെ ആകാശയാത്ര വേണ്ടെന്ന് വച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാന്‍ തീരുമാനിച്ചാലും രക്ഷയില്ലാത്ത സ്ഥിതിയാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്. സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ബംഗ്‌ളൂരുവില്‍ നിന്നു കണ്ണൂരിലേക്കും തലശേരിയിലേക്കും മറ്റുമുള്ള യാത്രകള്‍ക്ക് 800 രൂപ വരെയാണ് സാധാരണ നിരക്ക്. എന്നാല്‍ ഇപ്പോള്‍ തോന്നിയ പോലെയാണ്. വലിയ വിലയാണ് യാത്രക്കാര്‍ നല്‍കേണ്ടി വരുന്നത്. സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കാഞ്ഞതും പകല്‍ക്കൊള്ളക്ക് സൗകര്യമായി. 
 

Latest News