ന്യൂദൽഹി- കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച, രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രക്ക് താല്ക്കാലിക ഇടവേള. ഇന്ന് ദല്‍ഹിയിലെത്തിയ യാത്ര 9 ദിവസത്തിന് ശേഷം വീണ്ടും തുടരും. ഇന്ന് നടന്ന റാലിയില്‍ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. പിന്നീട് മാർച്ച് ചെങ്കോട്ടയ്ക്ക് സമീപം എത്തിയപ്പോൾ നടൻ കമൽഹാസലും രാഹുൽ ഗാന്ധിക്കൊപ്പം നടന്നു. ഞാൻ 2,800 കിലോമീറ്റർ നടന്നു, പക്ഷേ ഒരു വിദ്വേഷവും കണ്ടില്ല. ഞാൻ ടി.വി ഓണാക്കുമ്പോൾ, അക്രമമാണ് കാണുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മതപരമായ വ്യത്യാസങ്ങൾ ആയുധമാക്കി വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ചെങ്കോട്ടയിൽ എത്തിയപ്പോൾ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഹിന്ദു-മുസ്‌ലിം വിദ്വേഷം 24 മണിക്കൂറും പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.
'മാധ്യമങ്ങൾ സുഹൃത്താണ്, പക്ഷേ അത് ഒരിക്കലും നമ്മൾ പറയുന്നതിന്റെ യാഥാർത്ഥ്യം കാണിക്കുന്നില്ല. സ്‌റ്റേജിന്റെ പിന്നിൽ നിന്നുള്ള ഒരു ഗൂഢാലോചനയാണ് കാരണം. എന്നാൽ ഈ രാജ്യം ഒന്നാണ്, എല്ലാവരും സൗഹാർദ്ദത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.






