Sorry, you need to enable JavaScript to visit this website.

രാജ്യസഭ നിയന്ത്രിക്കാൻ പി.ടി ഉഷയും; വൈസ് ചെയർപേഴ്‌സൺ പാനലിൽ 'പയ്യോളി എക്‌സ്പ്രസ്'

- അംഗീകാരത്തിനിടയിലും രാഷ്ട്രീയ ലക്ഷ്യം ചർച്ചയായേക്കും
- രാഷ്ട്രചരിത്രത്തിൽ ആദ്യമാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്

ന്യൂദൽഹി - രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയർപേഴ്‌സൺ പാനലിൽ മലയാളിയായ ഒളിമ്പ്യൻ പി.ടി ഉഷയെയും ഉൾപ്പെടുത്തി. രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകറാണ് ഇക്കാര്യം അറിയിച്ചത്.
  ലോകപ്രശസ്ത അത്‌ലറ്റായിരുന്ന പി.ടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. രാജ്യസഭയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്. 
 ഈയിടെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയായി എതിരില്ലാതെ ഉഷയെ തെരഞ്ഞെടുത്തത്. അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ എന്നതും ശ്രദ്ധേയമാണ്. ഒപ്പം 95 വർഷത്തെ ഐ.ഒ.എ ചരിത്രത്തിൽ രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരല്ലാതെ, പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായിക താരമാവാനും ഉഷക്കായി.
  കേന്ദ്രസർക്കാരിന്റെ സജീവമായ ആശീർവാദത്തോടെയാണ് ഉഷയുടെ നിലവിലുള്ള ഓരോ ചുവടുകളും. കേരളത്തിൽ ന്യൂനപക്ഷ, മധ്യവർഗ വോട്ടുകൾ നേടാൻ ഉഷയെ ഉയർത്തുന്നതിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. രാഷ്ട്രീയത്തിന് അതീതമായി ഉഷക്ക് സ്വീകാര്യത നേടാനാവുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. 
 ഏറെക്കാലമായി ബി.ജെ.പി സഹയാത്രികയായ ഉഷ കഴിഞ്ഞ ജൂലൈയിലാണ് രാജ്യസഭാംഗമായി ചുമതലയേറ്റത്. രാഷ്ട്രപതിയുടെ നാമനിർദശപ്രകാരം രാജ്യസഭയിലെത്തിയ പി.ടി ഉഷ അന്ന് ദൽഹിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 
 ചെറുപ്പം മുതലേ ഉഷയ്ക്ക് സ്പ്രിന്റിങിൽ താൽപര്യമുണ്ടായിരുന്നെങ്കിലും കുടുംബത്തിലെ ദാരിദ്ര്യം സ്‌പോർട്‌സിൽ മികവ് തെളിയിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ, കായികതാരങ്ങൾക്കുള്ള സർക്കാർ സ്‌കോളർഷിപ്പ് ലഭിച്ചതാണ് ഉഷയുടെ കായികജീവിതത്തിൽ വഴിത്തിരിവായത്.
 1977-ൽ അത്‌ലറ്റിക് കോച്ചായിരുന്ന ഒ.എം നമ്പ്യാരാണ് അന്താരാഷ്ട്ര അത്‌ലറ്റാകാനുള്ള ഉഷയുടെ ശേഷി തിരിച്ചറിഞ്ഞ് പരിശീലനം നൽകിയത്. തുടർന്ന് ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക് ഉഷ പറക്കുകയായിരുന്നു ഈ പയ്യോളി എക്‌സ്പ്രസ്‌. അത് മലയാളികൾക്കും കായിക ഇന്ത്യക്കും വൻ പ്രതീക്ഷയാണ് പകർന്നത്. 58-കാരിയായ ഉഷ ഏഷ്യൻ ഗെയിംസിൽ അടക്കം സ്വർണ നേട്ടം സ്വന്തമാക്കിയ, ആഗോളതലത്തിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഇന്ത്യൻ അത്‌ലറ്റുകളിൽ ഒരാൾ കൂടിയാണ്. ഏഷ്യൻ ഗെയിംസിൽ 1983 മുതൽ 1994 വരെയുള്ള കാലത്ത് 14 സ്വർണമടക്കം 23 അന്താരാഷ്ട്ര മെഡലുകളാണ് ഉഷ സ്വന്തം പേരിൽ കുറിച്ചത്. 1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ തലനാരിഴയ്ക്ക് മെഡൽ നഷ്ടമായതാണ് ഉഷയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം. അന്ന് റുമാനിയൻ താരം ക്രിസ്റ്റിയാന കൊജോകാരുവിനോട് 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് ഉഷക്ക് വെങ്കല മെഡൽ നഷ്ടമായത്. 
 മുമ്പ് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവികളിലും ഉഷ ഉണ്ടായിരുന്നു. ഉഷ പുതിയ പദവിയിൽ സ്വതന്ത്രമായ ഇടപെടലിലൂടെ ശോഭിക്കുമോ അതോ അന്ധമായ കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപാടിൽ വരിഞ്ഞുമുറുക്കപ്പെടുമോ എന്നറിയാൻ രാഷ്ട്രീയഇന്ത്യ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. എന്തായാലും രാജ്യസഭയിൽ ലഭിച്ച പുതിയ അംഗീകാരം മലയാളികൾക്കു കൂടി ഏറെ സന്തോഷം പകരുന്ന നിയോഗമാണ്. ഒപ്പം ഇതിന് പിന്നിലെ രാഷ്ട്രീയലക്ഷ്യം വരും നാളുകളിൽ കൂടുതൽ ചർച്ചയാകാനും സാധ്യതയുണ്ട്.

Latest News