ബംഗളൂരു- കർണാടകയിൽ സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിന് തടയിടുന്ന ഗവർണറുടെ നടപടിക്കെതിരെ തെരുവിലിറങ്ങുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്. കോൺഗ്രസ്-ജെ.ഡി.എസ് സംയുക്ത സംഘത്തെ കാണാൻ പോലും ഗവർണർ തയ്യാറാകുന്നില്ലെന്നും കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. ഗവർണർ കാണാൻ അനുമതി നൽകിയില്ലെങ്കിൽ രാജ്ഭവന് മുന്നിൽ ധർണ നടത്തുമെന്നും ഗുലാം നബി ആസാദ് മുന്നറിയിപ്പ് നൽകി. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമുള്ളതിലും അധികം അംഗങ്ങൾ തങ്ങളുടെ കൂടെയുണ്ടെന്നും ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത ഗവർണർ ഭരണഘടനാവകാശങ്ങളെ ലംഘിക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ളയാളാണ് ഗവർണർ. എന്നാൽ അദ്ദേഹം കുതിരക്കച്ചവടത്തിന് കൂട്ടുനിൽക്കുകയാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.