ഉമ്മയും ഒറ്റ പ്രസവത്തിലെ ഒമ്പത്  കുഞ്ഞുങ്ങളും ഹാപ്പി, ഇനി നാട്ടിലേക്ക് 

കാസബ്ലാങ്ക-ഒറ്റ പ്രസവത്തിലെ ഒന്‍പത് കുഞ്ഞുങ്ങളുമായി ഗിന്നസ് റെക്കോഡ് നേടിയ ഉമ്മയെ ഓര്‍മയില്ലേ.  അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമായിരുന്നു ഒറ്റ പ്രസവത്തിലെ ഒന്‍പത് കുരുന്നുകളുടെ ജനനം. മൊറോക്കോയുടെ തണലില്‍ പിറന്ന ഇവര്‍  പെറ്റമ്മയോടൊപ്പം സ്വന്തം നാടായ മാലിയിലേക്ക് മടങ്ങി.
27കാരിയായ ഹലീമ സിസ്സെയാണ് ഒന്‍പത് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. 2021 മേയ് മാസത്തിലാണ് ഇവര്‍ ജനിച്ചത്. ജനനശേഷം 19 മാസങ്ങള്‍ മൊറോക്കയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞുങ്ങളും മാതാവും മാലിയിലേക്ക് തിരികെ പോകുന്നത്.
അപൂര്‍വ്വസംഭവമായതിനെ തുടര്‍ന്ന് ഹലീമ മാലിയില്‍നിന്ന് ചികിത്സക്കായി മൊറോക്കോയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കാസബ്ലാങ്കയില്‍ സമ്പൂര്‍ണ വൈദ്യസഹായത്തോടെ താമസിച്ചു വരികയായിരുന്നു. സിസേറിയനിലൂടെയാണ് അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ജനിച്ചത്.
കാദിഡിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെ പെണ്‍കുട്ടികള്‍ക്ക് പേരിട്ടു. മുഹമ്മദ് ആറാമന്‍, ഔമര്‍, എല്‍ഹാദ്ജി, ബാഹ് എന്നിവരാണ് ആണ്‍മക്കള്‍. ജനനസമയത്ത് കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മാസം തികയാതെയുള്ള ജനനം കാരണം അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. തുടര്‍ന്ന് ജീവിതത്തിന്റെ ആദ്യ മാസങ്ങള്‍ ആശുപത്രിയില്‍ ചെലവഴിച്ചു. ശേഷം  ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. അവിടെ ആശുപത്രിയുടെ മുഴുവന്‍ സമയ പരിചരണത്തിലായിരുന്നു അവര്‍. കുരുന്നുകളുടെ ഒന്നാം ജന്‍മദിനത്തില്‍ മക്കളെല്ലാം നന്നായിരിക്കുന്നു എന്ന വിവരം പിതാവ് അബ്ദുല്‍ഖാദര്‍ അര്‍ബി പങ്കുവെച്ചിരുന്നു.

Latest News