Sorry, you need to enable JavaScript to visit this website.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്കായി  വാദിക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവ് 

കാഞ്ഞങ്ങാട്- പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കുവേണ്ടി വാദിക്കുന്നത് അഡ്വ. സി.കെ. ശ്രീധരന്‍. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എറണാകുളം സി.ബി.ഐ (രണ്ട്) കോടതിയില്‍ ഇദ്ദേഹം ഹാജരായി.
മുന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റായ സി.കെ. ശ്രീധരന്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. അതിനു ശേഷം ഇദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്. മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം. മുന്‍ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍, പാര്‍ട്ടി പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, പാക്കം ലോക്കല്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, കേസിലെ ഒന്നാം പ്രതി മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതംബരന്‍ എന്നിവരുള്‍പ്പെടെ ഒന്‍പത് പ്രതികള്‍ക്കു വേണ്ടിയാണ് സി.കെ. ശ്രീധരന്‍ വിചാരണക്കോടതിയില്‍ ഹാജരാകുക. 24 പ്രതികളാണുള്ളത്. മറ്റ് പ്രതികള്‍ക്കായി മൂന്ന് അഭിഭാഷകര്‍ വാദിക്കും. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് വിചാരണ.
2019 ഫെബ്രുവരി 17നാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചുമാണ് 14 പ്രതികളെ അറസ്റ്റുചെയ്തത്. കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ പത്തുപേരെ അറസ്റ്റുചെയ്തത് സി.ബി.ഐയാണ്. 24 പേരില്‍ കെ.വി. കുഞ്ഞിരാമനും മണികണ്ഠനും ബാലകൃഷ്ണനും രാഘവന്‍ വെളുത്തോളിയുമുള്‍പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 16 പേര്‍ ജയിലിലാണ്. സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കാന്‍ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിച്ച് ഒരു കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരുന്നത്.

Latest News