തിരുവനന്തപുരം - വി.സിമാർക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർ നടപടികൾ കോടതി തീരുമാനം അനുസരിച്ചാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ചാൻസലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബില്ല് ആദ്യം പരിശോധിക്കട്ടെ. തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം. നിയമത്തിന് എതിരെ ആകരുത് എന്നതാണ്. നിയമം അനുശാസിക്കുന്നതിനോട് യോജിക്കുമെന്നും ഗവർണർ പറഞ്ഞു.
ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്. നിയമം അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താൽപര്യങ്ങൾ ഇല്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.